തിരുവനന്തപുരം : യാതനകൾക്കൊടുവിൽ കൊമ്പൻ ശിവകുമാർ തിരികെ ജീവിതത്തിലേക്ക്. അപ്രതീക്ഷിതമായി ചരുവിലേക്ക് വീണ കൊമ്പൻ സ്വയം എഴുന്നേൽക്കാനാവാതെ യാതന അനുഭവിച്ചത് നീണ്ട 13 മണിക്കൂറുകളായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചിട്ടും പ്രയത്‌നം വിഫലമായി. ഒടുവിൽ കൂറ്റൻ ക്രെയിൻ എത്തിച്ച് 70-കാരനായ ശിവകുമാർ എന്ന ആനയെ എഴുന്നേൽപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ആരംഭിച്ച പ്രയത്‌നത്തിന് സന്ധ്യയോടെയാണ് ഫലം കണ്ടത്.
വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ പാർപ്പിച്ചിരുന്ന ശിവകുമാർ എന്ന ആനയാണ് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്രവളപ്പിനുള്ളിൽ വീണത്. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരുന്ന ചതുപ്പ് പോലുള്ള ഇടത്ത് ശിവകുമാർ വീഴുകയായിരുന്നു. വീഴ്ചയിൽ കൊമ്പന് തിരികെ എണീയ്‌ക്കാൻ സാധിക്കാതെ വരികയായിരുന്നു.
ആനയെ എണീപ്പിക്കാൻ പാപ്പാന്മാർ പല തന്ത്രങ്ങളും പയറ്റിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഇവരുടെ പരിശ്രമം പാഴായതോടെ ഉച്ചയ്‌ക്ക് രണ്ടരയോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന കൂറ്റൻ വടം കെട്ടി ആനയെ എണീപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് ക്രെയിൻ എത്തിക്കുന്നത്. കഴുത്തിലൂടെ ഫയർഫോഴ്‌സിന്റെ വടം കെട്ടിയ ശേഷമാണ് ക്രെയിൻ ഉപയോഗിച്ച് ആനയെ ഉയർത്തിയത്. കിടന്നുകൊണ്ട് തീറ്റ കഴിക്കാൻ കഴിയാത്തതിനാൽ ഡ്രിപ്പ് വഴിയാണ് ഗ്ലൂക്കോസ് നൽകിക്കൊണ്ടിരുന്നു. എഴുന്നേൽപ്പിച്ച ഉടൻ തന്നെ ആനയെ ശരീരത്തിൽ വെള്ളമൊഴിച്ച് ശാന്തനാക്കി.
ശിവകുമാർ വീഴുന്നത് ഇത് രണ്ടാം തവണയാണ്. മുമ്പ് ഇതേ സ്ഥലത്ത് ശിവകുമാർ വിണപ്പോഴും അഗ്നിരക്ഷാ സേനയായിരുന്നു രക്ഷകരായി എത്തിയത്. പിന്നീട് വിശ്രമ സ്ഥലം മാറ്റിയിരുന്നെങ്കിലും പഴയ സ്ഥാനത്ത് തന്നെ പാർപ്പിച്ചതാണ് വീണ്ടും അപകടത്തിന് കാരണമായത്. ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിന്റേതാണ് ശിവകുമാർ. ക്ഷേത്രത്തിൽ പരിപാലിക്കുന്നതിന് സ്ഥല സൗകര്യം ഇല്ലാത്തതിനാലാണ് വലിയ ശാലയിൽ പാർപ്പിച്ചിരിക്കുന്നത്. പ്രായാധീക്യം കാരണമുള്ള എല്ലാ അവശതകളും ശിവകുമാറിനുണ്ട്. 70 വയസായതിനാൽ ആനയ്‌ക്ക് പല്ലുകൾ ഇല്ല. അതുകൊണ്ട് തന്നെ കട്ടിയുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. അധികം ചവയ്‌ക്കേണ്ടാത്ത വാഴത്തട, ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവ മാത്രമേ ഇപ്പോൾ ആനയ്‌ക്ക് നൽകാറുള്ളു.
Comments