ന്യൂഡൽഹി : ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മറ്റൊരു മാനനഷ്ടക്കേസ്. വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ സത്യകി സവർക്കറാണ് വീർ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ പരാതി നൽകിയത്. തന്റെ മുത്തച്ഛനെ രാഹുൽ അധിക്ഷേപിച്ചുവെന്നും നടപടി വേണമെന്നും സത്യകി ആവശ്യപ്പെട്ടിട്ടുണ്ട് .
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499 (മാനനഷ്ടം), 500 (അപകീർത്തിക്കുള്ള ശിക്ഷ) എന്നിവ പ്രകാരമുള്ള അപകീർത്തി കേസ് പൂനെയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത് . എന്റെ മുത്തച്ഛനും സ്വാതന്ത്ര്യ സമര സേനാനിയുമായ വിനായക് ദാമോദർ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ തെറ്റായ ആരോപണങ്ങൾ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതെന്നും സത്യകി സവർക്കർ ട്വീറ്റ് ചെയ്തു.
തന്റെ ട്വീറ്റിനൊപ്പം രാഹുൽ ഗാന്ധിയുടെ വീഡിയോയും സത്യകി സവർക്കർ ചേർത്തിട്ടുണ്ട്. മാർച്ച് 5 ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) യുകെ ചാപ്റ്റർ സംഘടിപ്പിച്ച ഇന്ത്യൻ ഡയസ്‌പോറയുമായുള്ള ആശയവിനിമയത്തിനിടെയായിരുന്നു രാഹുൽ ഗാന്ധി വിവാദപ്രസ്താവന നടത്തിയത്. “ഒരു ദിവസം ഒരു മുസ്ലീമിനെ അഞ്ച് പേർ ചേർന്ന് മർദ്ദിച്ചു. വീർ സവർക്കർ അന്ന് സന്തോഷവാനായിരുന്നു. അഞ്ച് പേർ ഒരാളെ തല്ലുകയും വീർ സവർക്കർ സന്തോഷിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ഭീരുത്വമാണ്. നിങ്ങൾക്ക് യുദ്ധം ചെയ്യണമെങ്കിൽ ഒറ്റയ്‌ക്ക് പോരാടുക. ഒരാളെ അഞ്ചാറു പേർ കൊല്ലുന്നു, സവർക്കർ ഈ പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്നു. “ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സത്യകി സവർക്കർ പരാതി നൽകിയത്.
Comments