കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഷൊർണൂരിൽ ട്രെയിനിൽ നിന്നിറങ്ങിയ ഷാറൂഖ് മൂന്ന് കിലോമീറ്റർ അപ്പുറമുള്ള പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റെയിൽവേ സ്‌റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക.
ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലർച്ചെ നാലുമണിക്ക് ഷൊർണൂരിലെത്തി ട്രെയിനിറങ്ങിയ ഷാറൂഖ് വൈകുന്നേരം ഏഴ് മണി വരെ ഇവിടെ ചിലവഴിച്ചതിനെ പറ്റിയാണ് നിലവിൽ പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നേരത്തെ തന്നെ അന്വേഷണ സംഗം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുക്കും. പെട്രോൾ പമ്പിലടക്കം പ്രതി ഒറ്റയ്‌ക്കാണ് എത്തിയിരുന്നതെങ്കിലും പലരുമായും കൂടിക്കാഴ്ച നടത്തിയതായി പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. ഇതിന് ശേഷമാകും ഇലത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുക.
ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കുറ്റകൃത്യത്തിന് ശേഷം പ്രതി ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനിയും വ്യക്തത വരാനുണ്ട്. ഡി1 കോച്ചിലായിരുന്നു പ്രതി ആദ്യം തീയിട്ടിരുന്നത്. ഡി2 കോച്ചിലും രക്തക്കറകളുണ്ട്. ഇത് തീപ്പൊള്ളൽ ഏറ്റ യാത്രക്കാരുടേതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൃത്യം ചെയ്തത് താനാണെന്നും ബാഗ് തന്റേതാണെന്നും മൊഴി നൽകിയതല്ലാതെ മറ്റൊരു വെളിപ്പെടുത്തലും ഷാറൂഖ് നടത്തിയിട്ടില്ല.
Comments