ന്യൂഡൽഹി: ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കർണാടക സർക്കാർ. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നും സുപ്രീംകോടതിയിൽ കർണാടക സർക്കാർ സത്യവാങ്മൂലം നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള ആളായതുകൊണ്ട് തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ അറിയിച്ചു.
കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റന്റ് കമ്മിഷണർ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നൽകിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സ തനിക്ക് ആവശ്യമാണെന്നുമാണ് മഅദനി നൽകിയ അപേക്ഷ. തുടർന്നായിരുന്നു കർണാടക സർക്കാർ ഇതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ചത്.
കേസിൽ ഇനിയും ആറ് പ്രതികളെയാണ് പിടികൂടാനുള്ളത്. അതിനാൽ ഒളിവിൽ കഴിയുന്ന പ്രതികളുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി. മഅദനിയുടെ ആവശ്യം സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
Comments