ലക്‌നൗ: ഉമേഷ്പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ആതിഖ് അഹമ്മദിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് പ്രയാഗ്‌രാജ് കോടതി. ഉമേഷ്പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജീവപര്യന്തം തടവിന് കഴിയുന്നതിനിടെയാണ് കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യാൻ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിനെയും പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഉമേഷ്പാൽ കൊലക്കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായും ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായും തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന ആതിഖ് മുഹമ്മദിന്റെ മൊഴിയും കുറ്റപത്രത്തിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
”ആയുധങ്ങൾക്ക് ക്ഷാമം ഇതുവരെ നേരിട്ടിട്ടില്ല. കാരണം ഐഎസ്‌ഐയുമായും ലഷ്‌കറുമായും നേരിട്ട് എനിക്ക് ബന്ധമുണ്ട്. പാകിസ്താനിൽ നിന്നുള്ള ആയുധങ്ങൾ ഡ്രോണുകളുടെ സഹായത്തോടെ പഞ്ചാബ് അതിർത്തിയിൽ ഇറക്കും. അവിടെയുള്ള പ്രാദേശിക ബന്ധം ഉപയോഗപ്പെടുത്തി ആയുധങ്ങൾ കൈവശപ്പെടുത്തും. കശ്മീരിലുള്ള ഭീകരർക്ക് ആയുധങ്ങൾ ലഭിക്കുന്നതും ഇത്തരത്തിലാണ്. അവിടേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയാൽ ഉപയോഗിച്ച വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും വീണ്ടെടുക്കാൻ സാധിക്കും. ” ഇതായിരുന്നു ആതിഖിന്റെ മൊഴി.
ഉമേഷ്പാൽ വധക്കേസിൽ ഇനി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ആതിഖ് അഹമ്മദ് കഴിയുക. ഏപ്രിൽ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ഏപ്രിൽ 17 വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധിയെന്ന് പ്രയാഗ്‌രാജ് കോടതി വ്യക്തമാക്കിയിരുന്നു.
Comments