ലക്നൗ: 2006-ൽ വാരണാസി ബോംബ് സ്ഫോടന കേസ് പ്രതി മുഹമ്മദ് വാലിയുള്ളയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ലക്നൗ എൻഐഎ കോടതി. ജഡ്ജി വിഎസ് ത്രിപാഠിയാണ് ശിക്ഷ വിധിച്ചത്. സങ്കട് മോചൻ ബോംബ് സ്ഫോടനക്കേസിൽ വലിയുള്ളയ്ക്ക് നേരത്തെ തന്നെ വധശിക്ഷ വിധിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ വാരണാസി സ്ഫോടന പരമ്പര കേസിൽ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. 20,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഫൂൽപൂർ നിവാസിയായ വലിയുള്ളയെ 2006 ജൂൺ 5-നാണ് വാരണാസി പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോൾ വലിയുള്ളയുടെ പക്കൽ 500 ഗ്രാം ആർഡിഎക്സും ഡിറ്റണേറ്ററും വിദേശ പിസ്റ്റളും വെടിയുണ്ടകളും ഉണ്ടായിരുന്നു.
17 വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഒരു കുടുംബം ഉള്ളതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും വാലിയുള്ളയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കോടതി ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
2006 മാർച്ച് 7-ന് സങ്കട് മോചൻ ക്ഷേത്രത്തിലും വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും നടന്ന ഇരട്ട സ്ഫോടനങ്ങളിൽ 28 പേർ കൊല്ലപ്പെടുകയും 100-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലായിരുന്നു ആദ്യ സ്ഫോടനം. നിമിഷങ്ങൾക്കകം വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ രണ്ടാമത്തെ സ്ഫോടനം ഉണ്ടാകുകയായിരുന്നു. 2022 ജൂൺ 6-ന് ഗാസിയാബാദ് കോടതി വാലിയുള്ളയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
Comments