അംബേദ്കറിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അനൂപ് ആന്റണി. ‘മോദിയും അംബേദ്കറും’ എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് തന്റെ ലേഖനത്തിലാണ് അനൂപ് ആന്റണി ഇത് പറഞ്ഞിരിക്കുന്നത്. തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളുമുള്ള, സാമൂഹിക വേർതിരിവുകളില്ലാത്ത, സാങ്കേതികവിദ്യയുടെ കരുത്തിൽ പുരോഗതി പ്രാപിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്ന ഇന്ത്യയായിരുന്നു അംബേദ്കറിന്റെ സ്വപ്‌നമെന്നും 2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ എത്തുന്നവരെ ഇതെല്ലാം സ്വപ്‌നമായി മാത്രം തുടരുകയായിരുന്നു എന്നും അനൂപ് പറയുന്നു. പല രൂപങ്ങളായി പടർന്നു കിടക്കുന്ന അംബേദ്കർ ആശയങ്ങളെ പ്രധാനമന്ത്രിയെ പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദരവിൽ നിയമത്തിൽ അവകാശങ്ങളിൽ മാനവികതയിൽ അന്തസ്സിൽ അവസരങ്ങളിൽ തുടങ്ങിയ സമൂഹത്തിന്റെ നാനാ തുറകളിൽ എല്ലാം ഐക്യവും സമത്വവും കൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ശ്രീ നരേന്ദ്ര മോദിയെന്നും അനൂപ് ആന്റണി പറഞ്ഞു.
മോദി സർക്കാരിന്റെ എല്ലാ പദ്ധതികളിലും തുല്യ അവകാശങ്ങൾ നൽകാനുള്ള ശ്രമങ്ങൾ കാണാനാകുമെവന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെ ജീവിതമന്ത്രമായ ‘ബഹുജന ഹിതായ, ബഹുജന സുഖായ’ തന്നെയാണ് ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മോദിജിയുടെ വികസന മന്ത്രവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൂപ് ആന്റണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്:
മോദിയും അംബേദ്കറും
തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളുമുള്ള, സാമൂഹിക വേർതിരിവുകളില്ലാത്ത, സാങ്കേതികവിദ്യയുടെ കരുത്തിൽ പുരോഗതി പ്രാപിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്ന ഇന്ത്യ.
ദളിത് വിമോചകൻ, സാമൂഹിക വിപ്ലവകാരി, രാഷ്‌ട്രമീമാംസകന, വിദ്യാഭ്യാസ വിചക്ഷണൻ, ചിന്തകൻ, എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങളുള്ള ഡോ.ഭീംറാവു അംബേദ്കർ എന്ന ഭാരതത്തിന്റെ ഭരണഘടനാ ശിൽപിയുടെ ആഗ്രഹവും സ്വപ്‌നവുമാണ് മേൽപ്പറഞ്ഞത്.
ഈ സ്വപ്‌നങ്ങളോട് നീതി പുലർത്താൻ നമുക്ക് എത്രത്തോളം സാധിച്ചു എന്നത് ചോദ്യചിഹ്നമായിരുന്നു, 2014 വരെ. അംബേദ്കറിന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ പ്രതിജ്ഞയെടുത്ത ഒരു പ്രധാനമന്ത്രി ഭാരതത്തിന്റെ പ്രധാന സേവകൻ ആയ അന്നുവരെ.
പല രൂപങ്ങളായി പടർന്നു കിടക്കുന്ന അംബേദ്കർ ആശയങ്ങളുടെ അന്തസ്സത്തയെ നമ്മുടെ പ്രധാനമന്ത്രി മനസിലാക്കിയതുപോലെ മറ്റാരും അറിഞ്ഞു എന്ന് തോന്നുന്നില്ല.
ആദരവിലെ തുല്യത,
നിയമത്തിലെ തുല്യത,
അവകാശങ്ങളിലെ തുല്യത,
മാനവിക അന്തസ്സിലെ തുല്യത,
അവസരങ്ങളിലെ തുല്യത തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ ഐക്യവും സമത്വവും കൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ശ്രീ നരേന്ദ്ര മോദി.
വിവേചനമില്ലാതെ തുല്യ അവകാശങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ പ്രത്യക്ഷമായ സൂചനകൾ മോദി സർക്കാരിന്റെ എല്ലാ പദ്ധതികളിലും കാണാനാകും. അംബേദ്കറുടെ ജീവിതമന്ത്രമായ ‘ബഹുജന ഹിതായ, ബഹുജന സുഖായ’ തന്നെയാണ് ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മോദിജിയുടെ വികസന മന്ത്രം.
ഭാരത് ഇന്റർഫേസ് മണി അഥവാ ഭീം ആപ്പ്, ജൻധൻ യോജന, ഉജ്ജ്വല പദ്ധതി, ഉജാല പദ്ധതി, സ്വച്ഛ് ഭാരത് അഭിയാൻ, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, സ്റ്റാന്റപ്പ് പദ്ധതി, മുദ്ര യോജന, അങ്ങനെ എണ്ണിയാലോടുങ്ങാത്ത പദ്ധതികൾ… എല്ലാറ്റിനും ഒറ്റ ലക്ഷ്യം.. വിവേചനമില്ലാത്ത വികസനം.. ഡോ അംബേദ്കറുടെ ദർശനങ്ങളുടെ സാക്ഷാത്കാരം…
അംബേദ്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കുക വഴി കേന്ദ്രം അംബേദ്കറിന്റെ സംഭവനകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.. പഞ്ചതീർത്ഥം പദ്ധതി നടപ്പിലാക്കിയ മോദിജിയുടെ പരിശ്രമം അഭിനന്ദനാർഹമാണ്.
1. ജന്മ ഭൂമി – മ്‌ഹൗ (മധ്യപ്രദേശ്)
ഡോ. അംബേദ്കറുടെ ജന്മസ്ഥലം. മധ്യപ്രദേശിലെ മ്‌ഹൗ ൽ അദ്ദേഹം ജനിച്ചയിടത്ത് സർക്കാർ സ്മാരകം നിർമിച്ചു. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തിൽ നാടിനു സമർപ്പിച്ചു.
2. ശിക്ഷാ ഭൂമി – ലണ്ടൻ
ഉന്നതവിദ്യാഭ്യാസത്തിനായി ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിക്കുമ്പോൾ അംബേദ്കർ വർഷങ്ങളോളം താമസിച്ചിരുന്നയിടം. ലണ്ടനിലെ ഈ അംബേദ്കർ സ്മാരകം 2015 നവംബർ 14 ന് ലോകത്തിന് സമർപ്പിച്ചു. 800 കോടി മുടക്കി മൂന്നുനിലയുള്ള കെട്ടിടം വാങ്ങി സ്മാരകമായി പരിവർത്തനം ചെയ്തത് ബിജെപി സർക്കാർ.
3. ദീക്ഷാ ഭൂമി – നാഗ്പൂർ
1956 ഒക്ടോബർ 14 ന് ഡോ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ച പുണ്യഭൂമി. ബുദ്ധമതസ്ഥരുടെ ഈ പുണ്യ തീർത്ഥാടന കേന്ദ്രം പഞ്ചതീർത്ഥം പദ്ധതിയിൽ ഉൾപ്പെടുത്തി.
4. മഹാ പരിനിർവാൺ ഭൂമി – ന്യൂ ഡൽഹി
1956 ഡിസംബർ 6ന് ഡോ. അംബേദ്കർ അന്തരിച്ച സ്ഥലം. 2016 ഏപ്രിൽ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അലിപുരിൽ നിർമ്മിച്ച ഡോ.അംബേദ്കർ ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്തു.
5. ചൈത്യ ഭൂമി – മുംബൈ
ഡോ.അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നിർവഹിച്ച ഇവിടെ സ്തൂപ മാതൃകയിൽ രണ്ട് നിലകളുള്ള അംബേദ്കർ സ്മാരകം നിലനിൽക്കുന്നു.















