തിരുവനന്തപുരം: ക്രൈസ്തവ സഭകളുമായുള്ള ബിജെപിയുടെ സൗഹൃദബന്ധത്തിൽ ഇടത്- വലത് നേതാക്കൾ അസ്വസ്ഥരാണ്. ക്രൈസ്തവ വിശ്വാസികളെ ബിജെപിയിൽ നിന്നും അകറ്റി നിർത്താൻ കോൺഗ്രസ് പാർട്ടിയുടെയും കമ്യൂണിസ്റ്റു പാർട്ടിയുടെയും നേതാക്കൾ നിരന്തരം കപട ന്യൂനപക്ഷ സ്നേഹ പ്രസ്താവനങ്ങൾ നടത്തിയിരുന്നു. ബിജെപിയുടെ രാഷ്ട്രീയനീക്കം ഏറ്റവും വലിയ കാപട്യമാണെന്നാണ് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ വാദം. ബിജെപിയുടെ സഭാ സ്നേഹം തിരഞ്ഞെടുപ്പ് ജയിക്കാനാണെന്നും ദേശീയത വിറ്റ് കാശാക്കുന്നവരാണ് ബിജെപിക്കാരെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
‘ബിജെപിയുടെ രാഷ്ട്രീയ നീക്കം ഏറ്റവും വലിയ കാപട്യമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള കാപട്യമാണത്. തിരഞ്ഞെടുപ്പ് ജയിക്കാൻ ആടിനെ പട്ടിയാക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ നരേന്ദ്രമോദിക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷങ്ങൾക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശമുണ്ട്. ബിജെപിയുടെ ഇപ്പോഴത്തെ സഭാ സ്നേഹം തിരഞ്ഞെടുപ്പ് ജയിക്കാനാണ്’.
‘ആട്ടിൻതോലണിഞ്ഞും ബിജെപി വരും. ദേശീയത വിറ്റ് കാശാക്കുന്നവരാണ് ബിജെപിക്കാർ. മത പുരോഹിതർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ബിഷപ്പുമാരെ തെറിവിളിക്കുന്ന സമീപനം അല്ല കോൺഗ്രസിനുള്ളത്, അവരെ അംഗീകരിക്കുകയാണ് കോൺഗ്രസ്. ഒരു തീവണ്ടി വന്നതാണോ വലിയ ചർച്ച. മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി പിആർ വർക്ക് നടത്തുകയാണ്. ഇഡിയെ കോൺഗ്രസിന് പേടിയില്ല. ഇഡിയെ പേടിച്ചാൽ പാർട്ടിയിൽ ആളുണ്ടാവില്ല. കേരളത്തിലെ നേതാക്കളെയും കേന്ദ്രം പേടിപ്പിക്കാൻ നോക്കുകയാണ്’ എന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Comments