തെലുങ്ക് താരം നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കസ്റ്റഡി’. മെയ് 12-നാണ് ചിത്രം പ്രദർശനത്തിനെത്തുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിരക്കിലാണ് താരം. വിവിധ ഇടങ്ങളിൽ അണിയറ പ്രവർത്തകർ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരുമായും താരം സംവദിച്ചിരുന്നു. ഈ പരിപാടിയില്‍ വച്ച് ഒരു ഉദ്യോഗസ്ഥന്‍ നാഗചൈതന്യയോട് പറഞ്ഞ അനുഭവകഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നാഗചൈതന്യ നായകനായ തഡാഖ എന്ന ചിത്രം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റിയാണ് പോലീസ് കോണ്‍സ്റ്റബിള്‍ വെളിപ്പെടുത്തിയത്.
നാഗചൈതന്യ, സുനില്‍ എന്നിവര്‍ നായകന്മാരായി 2013-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് തഡാഖ. ഒരപകടത്തില്‍പ്പെട്ട് മസ്തിഷ്‌കാഘാതം സംഭവിച്ച താന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത് തഡാഖ കണ്ടപ്പോഴാണ് എന്ന് പോലീസ് കോണ്‍സ്റ്റബിള്‍ നാഗചൈതന്യയോട് പറഞ്ഞു. തഡാഖ എന്ന ചിത്രം വളരെയിഷ്ടമാണ്. ആ സിനിമയില്‍ പോലീസ് ഓഫീസറുടെ വേഷത്തിലുള്ള സുനിലിന്റൈ കഥാപാത്രത്തിനെ വില്ലന്മാര്‍ അടിക്കുമ്പോഴാണ് തന്റെ ഉള്ളിലുണ്ടായിരുന്ന ഭയമെല്ലാം മാറുന്നത്. ഈ ഭാഗമാണ് തനിക്കേറ്റവും ഇഷ്ടമായത്.
ഒരു വര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തഡാഖയാണ് പ്രേരണയായത്. സിനിമ കണ്ട് പ്രചോദനമായതോടെ സംസാരിക്കാനും ഓടാനും കഴിഞ്ഞു. തന്റെ ആരോഗ്യം മെച്ചപ്പെട്ടത് നാഗചൈതന്യയുടെ സിനിമ കണ്ടതു കൊണ്ടാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ കയ്യടിച്ചാണ് താരവും അണിയറ പ്രവർത്തകരും സ്വീകരിച്ചത്.















