കണ്ണൂർ: ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ അമ്മയ്‌ക്കും സഹോദരനുമെതിരെ സിഐ അപമര്യാദയായി പെരുമാറി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത മകൻ അനിൽ കുമാറിനെ ജാമ്യത്തിലിറക്കാൻ എത്തിയതായിരുന്നു മദ്ധ്യവയസ്‌ക.
അനിലിന്റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയെന്ന പരാതിയെ തുടർന്നാണ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മകനെ ജാമ്യത്തിൽ എടുക്കാൻ എത്തിയ അമ്മയോട് സിഐ വളരെ ഉച്ചത്തിൽ സംസാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു. അനിൽകുമാറിന്റെ അമ്മയെ ഇയാൾ പിടിച്ചു തള്ളിയതായും ആരോപണമുണ്ട്. നിലത്തുവീണ അനിലിന്റെ മാതാവിനോട് എഴുന്നേറ്റ് പോകാൻ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്റ്റേഷന് പുറത്തിറങ്ങിയാണ് സ്മിതേഷ് ഇരുവരോടും ദേഷ്യപ്പെടുന്നത്. അടിക്കാനായി ലാത്തി വീശുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവം വളരെ മോശം അന്തരീക്ഷത്തിലേക്ക് നീങ്ങിയപ്പോൾ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സ്മിതേഷ് വഴങ്ങിയില്ല. നിലത്ത് കിടക്കുന്ന സ്ത്രീയെ എടുത്തുകൊണ്ട് പോയില്ലെങ്കിൽ എല്ലാവരെയും ചവിട്ടും എന്നാണ് സ്മിതേഷ് ആക്രോശിച്ചു. അനിലിന്റെ മാതാവ് ഒരു ഹൃദ്രോഗിയാണെന്ന് സമീപം നിന്നവർ പറഞ്ഞെങ്കിലും ഇയാൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഇവരോട് മോശം വാക്കുകൾ പ്രയോഗിച്ചതായും ഇവർവന്ന വാഹനത്തിന്റെ ചില്ല് ലാത്തി ഉപയാഗിച്ച് തല്ലി തകർത്തതായും പരാതിയുണ്ട്.
എന്തിനാണ് തന്നെ പോലീസ് പിടികൂടിയതെന്ന് തനിക്ക് അറിയില്ലെന്ന് അനിൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.’അമ്മയെയും ഒപ്പമുണ്ടായിരുന്ന മരുമകനെയും പെങ്ങളെയും അടിച്ചു. സംസാരിക്കാനൊന്നും നിന്നില്ല. ലാത്തികൊണ്ട് അടിയായിരുന്നു’. ധർമ്മടം സ്റ്റേഷനിൽനിന്ന് എടക്കാട് സ്‌റ്റേഷൻ പരിധിയിൽ വന്നാണ് തന്നെ പിടികൂടിയതെന്നും അനിൽ പറഞ്ഞു. കാരണം അന്വേഷിച്ചപ്പോൾ പിന്നീട് പറയാം എന്നായിരുന്നു സിഐ മറുപടി നൽകിയത്. സ്റ്റേഷനിൽ എത്തിയതും സിഐ തന്നെ മർദ്ദിച്ചെന്നും അനിൽ പറഞ്ഞു. അമ്മയെ സി.ഐ താഴേയ്‌ക്ക് തള്ളിയിട്ടു. വനിതാ പോലീസ് തടുത്തിട്ടും അദ്ദേഹം നിൽക്കുന്നില്ലായിരുന്നു. സംഭവത്തിൽ തലശ്ശേരി എ.എസ്.പിയ്‌ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ സിഐ സ്മിതേഷിനെ സസ്‌പെൻഡ് ചെയ്തു.
Comments