കൊച്ചി: മലയാറ്റൂർ പള്ളി സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബർള. തീർത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. മലയാറ്റൂർ തീർത്ഥാടന കേന്ദ്ര വികസനം വൈകാതെ യാഥാർത്ഥ്യമാക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടി ആലോചിച്ച് പദ്ധതി പ്രഖ്യാപിക്കുമെന്നും ക്രൈസ്തവ വിശ്വാസികൾക്ക് ജോൺ ബർള ഉറപ്പ് നൽകി. മലയാറ്റൂർ തിരുനാൾ ദിവസം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണനും മലയാറ്റൂർ മല കയറിയിരുന്നു.
മലയാറ്റൂർ തീർത്ഥാടനകേന്ദ്ര വികസനം വൈകാതെ യാഥാർത്ഥ്യമാക്കും. കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടിയാലോചിച്ച് പദ്ധതി പ്രഖ്യാപിക്കും. ഡൽഹിയിൽ എത്തിയാൽ ഉടൻ കേന്ദ്ര ടൂറിസം മന്ത്രിയുമായി ഇതു സംബന്ധിച്ചുള്ള കൂടിക്കാഴ്ച നടത്തും. പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തിയാകും വികസനം.
ന്യൂനപക്ഷ വിഭാഗങ്ങളെ എല്ലാം ചേർത്ത് നിർത്തി കൊണ്ടുള്ള വികസമാണ് പ്രധാനമന്ത്രി ലക്ഷ്യം വെയ്‌ക്കുന്നത്. 2014-ന് ശേഷം രാജ്യത്ത് ക്രിസ്തീയ വിഭാഗങ്ങൾക്ക് എതിരെ കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്ത് പരിഹരിക്കാം. ക്രിസ്തീയ വിഭാഗങ്ങളുടെ കൂടി വിശ്വാസം നേടിയെടുക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും ജോൺ ബർള പറഞ്ഞു.















