മലപ്പുറം: ദുബായിൽ തീ പിടിത്തത്തിൽ മരിച്ച ദമ്പതികളെ ഇന്നലെ അന്ത്യകർമ്മങ്ങൾക്കായി എത്തിച്ചത് അടുത്ത മാസം ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീട്ടിലേക്ക്. കരളലിയിപ്പിക്കുന്ന ആ കാഴ്ചയ്‌ക്ക് സാക്ഷിയാകാനെത്തിയ നാട് കണ്ണീർ പ്രണാമങ്ങളോടെ വിടയും നൽകി. കഴിഞ്ഞ ദിവസം ദുബായിലുണ്ടായ തീപിടിത്തത്തിൽ മരിച്ച റിജേഷ്, ഷിജി എന്നിവരുടെ വേങ്ങര കണ്ടമംഗലത്തെ പണി പൂർത്തിയാകാത്ത സ്വപ്ന ഭവനത്തിൽ വികാരനിർഭര രംഗങ്ങളോടെയാണ് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചത്.
ജനക്കൂട്ടത്തിനിടയിലൂടെ മൃതദേഹങ്ങൾ അവരുടെ പണി തീരാത്ത വീട്ടിലേക്ക് എടുക്കുമ്പോൾ കണ്ടു നിന്നവരെല്ലാം കണ്ണീരിലായി. തുടർന്ന് വീട്ടിൽ ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം 11.30ന് ചണ്ണയിൽ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാരം. രാവിലെ 8.30ന് എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ 2 ആംബുലൻസുകളിലായി 10.30-നാണ്
നാട്ടിലെത്തിച്ചത്.
ദുബായിലെ ദേരയിലെ താമസ സ്ഥലത്ത് വിഷുദിനത്തിൽ ഉച്ചയോടെയുണ്ടായ തീപിടിത്തത്തിലാണ് 16 പേരാണ് മരടമടഞ്ഞത്. അപകടത്തിൽപെട്ട ഏക മലയാളി കുടുംബമാണിവർ. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. അത് ശ്വസിച്ചാണ് മരിച്ചത്. ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്. ആറുമാസംമുമ്പാണ് നാട്ടിൽ വന്നുപോയത്. വിഷുദിനത്തിൽ റിജേഷിന്റെ മുറിയിൽ ദുബായിലെ ബന്ധുക്കൾ ഒത്തുകൂടാനിരുന്നതാണ്. പലർക്കും അവധി ലഭിക്കാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. റിജേഷും ജെഷിയും ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം.
Comments