തൃശൂർ : തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മാടമ്പ് കുഞ്ഞുക്കുട്ടൻ സ്മാരക പുരസ്‌കാരം സംവിധായകൻ ജയരാജിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി നൽകുക. മെയ് ആദ്യവാരത്തിൽ തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണ യോഗത്തിൽ പുരസ്‌കാരം നൽകുമെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പിജി ഹരിദാസ് അറിയിച്ചു.
ഭരതന്റെ ശിഷ്യനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അതുല്യ പ്രതിഭയാണ് ജയരാജ്. പിന്നീട് മലയാള സിനിമയുടെ യശസ് ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മികച്ച സംവിധായകൻ എന്ന നിലയിൽ ദേശീയ പുരസ്‌കാരവും നിരവധി അന്തർദേശീയ പുരസ്‌കാരങ്ങളും കൈവരിച്ചിട്ടുള്ള ജയരാജ് വെള്ളിത്തിരയിലെ പ്രതിഭാധനരായ സംവിധായകരിൽ മുന്നിലുള്ള വ്യക്തിത്വമാണ്. 1997-ൽ പുറത്തിറങ്ങിയ ദേശാടനം, കളിയാട്ടം എന്നീ ചിത്രങ്ങൾ ജയരാജിന്റെ പ്രതിഭ വെളിപ്പെടുത്തുന്നതാണെന്നും ജൂറി വിലയിരുത്തി. മലയാള സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്.
തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രെഫ.പി.ജി.ഹരിദാസ്, സംവിധായകൻ എം.ബി പത്മകുമാർ, മാദ്ധ്യമ പ്രവർത്തകനായ മുരളി പാറപ്പുറം, ദേശീയ ഫിലം സെൻസർ ബോർഡംഗം സി.സി സുരേഷ് എന്നിവരടങ്ങിയ സമിതിയാണ അവാർഡ് ജേതാവിനെ നിർണയിച്ചത്. പത്ര സമ്മേളനത്തിൽ തപസ്യ സംസ്ഥാന സെക്രട്ടറി സി.സി സുരേഷ്, കിരാലൂർ മാടമ്പ് അനുസ്മരണ സമിതി കൺവീനർ രേഷ്മ സൂധീഷ്, സ്വാഗത സംഘം ചെയർമാൻ ജി. രാമനാഥൻ, തപസ്യ ജില്ല ജനറൽ സെക്രട്ടറി ടി എസ് നീലാംബരൻ , സംഘടനാ സെക്രട്ടറി കെ.കെ ഷാജു എന്നിവരും പങ്കെടുത്തു.
Comments