നീപകാനനത്തെ (കടമ്പുവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞു നിലക്കുന്ന വനം) ഒരു മനോഹര നഗരമാക്കി മാറ്റിയ ലീലയാണ് ഹാലാസ്യനാഥന്റെ മൂന്നാമത്തെ ലീല.
മനുഷ്യസഞ്ചാരം ഇല്ലാത്ത കാട്ടുപ്രദേശത്ത് സ്വയംഭൂവായി ആവിര്‍ഭവിച്ച ശിവലിംഗം ആദ്യം ദര്‍ശിക്കാനുള്ള ഭാഗ്യം കൈവന്നത് ഇന്ദ്രനും ദേവന്‍മാര്‍ക്കുമാണ്. ദേവരാജന്‍ ആ ശിവലിംഗത്തിന് വേണ്ടി പല സത്കര്‍മ്മങ്ങളും അനുഷ്ഠിച്ചു. എങ്കിലും വില്വവൃക്ഷങ്ങളും കടമ്പുവൃക്ഷങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു ഭഗവദ് സാന്നിധ്യമുള്ള വനഭൂമി. ഒരു ദിവസം പാര്‍വ്വതി ദേവിയായ മീനാക്ഷിദേവി ആ വനപ്രദേശത്തെ മനുഷ്യസഞ്ചാരവും മനുഷ്യവാസവും ഉള്ള ഭൂമിയാക്കിമാറ്റണമെന്ന് പതിയോട് ആവശ്യപ്പെട്ടു. ഭഗവാന്‍ അത് സമ്മതിച്ചു. സോമേശ്വരഭഗവാന്‍ ദേവിയുടെ ആവശ്യം പ്രാവര്‍ത്തിക്കമാക്കുവാന്‍ വേണ്ടിയുള്ള ലീലകള്‍ ആരംഭിച്ചു.
വനപ്രദേശത്തിന് സമീപം ഉള്ള ‘ കല്ല്യാണപുരം’ എന്ന സ്ഥലത്ത് ‘ ധനഞ്ജയന്‍’ എന്ന നാമം ഉള്ള ഒരു ശിവഭക്തന്‍ വസിച്ചിരുന്നു. പശ്ചിമദിക്കില്‍ വ്യാപാരത്തിന് വേണ്ടി പോയ അദ്ദേഹം സ്വന്തം രാജ്യത്തേക്ക് തിരിച്ച് വരുമ്പോള്‍ നീപകാനനത്തിലെത്തി. സന്ധ്യാസമയം ആയതുകൊണ്ട് ധനഞ്ജയന് ഭയവും ദുഃഖവും ഉണ്ടായി. ഹിംസമൃഗങ്ങളെ കണ്ടപ്പോള്‍ ഭയന്നോടിയും വഴിതെറ്റിയും ആ ശിവഭക്തന്‍ സുന്ദരേശ സവിധത്തില്‍ എത്തി. സോമവാര വ്രതത്തിന്റെ ഉപവാസം കൊണ്ടും ഭയംകൊണ്ടും ക്ഷീണിതനായി അവിടെ ഒരിടത്ത് ഇരുന്നു. അപ്പോള്‍ ഭക്തനായ അദ്ദേഹത്തിന് ശിവഭഗവാന്‍ ദിവ്യദൃഷ്ടി നല്‍കി. തല്‍ഫലമായി ദിവ്യദര്‍ശനങ്ങള്‍ ഉണ്ടായി ധനഞ്ജയന്‍ ദിവ്യദൃഷ്ടിയില്‍ ദേവന്‍മാരുടെ ആഗമനവും അവര്‍ നടത്തുന്ന ശിവപൂജയും കണ്ടു. ഹേമമാലിനിയില്‍ സ്‌നാനം ചെയ്ത് ദേവന്‍മാര്‍ പൂജയ്‌ക്ക് വരുന്നതും അഭിഷേകാദികള്‍ ചെയ്ത്പൂജചെയ്യുന്നതും ശിവഭക്തന് ദര്‍ശിക്കുവാന്‍ സാധിച്ചു. അദ്ദേഹവും ആ പുണ്യതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുകയും സുന്ദരേശഭഗവാനെ പ്രദക്ഷിണം വെക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്യ്തു. തന്റെ കൈവശമുള്ള ലിംഗത്തെയും പൂജിക്കുവാന്‍ ആരംഭിച്ചു. പെട്ടെന്ന് ഭഗവാന്‍ ഭക്തന് പ്രദാനം ചെയ്യ്ത ദിവ്യദൃഷ്ടിയെ മറച്ചു.അതുവരെ ദര്‍ശിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ ഒന്നും പിന്നീട് കണ്ടില്ല. സുന്ദേരശ്വരഭഗവാന്റെ ലിംഗവും വിമാനവും മാത്രമേ പിന്നീട് കാണാന്‍ സാധിച്ചുള്ളു. സോമവാരമായതുകൊണ്ടാണ് ഇന്ദ്രാദിദേവന്‍മാര്‍ ഹാലാസ്യനാഥന്റെ പൂജയ്‌ക്ക് അവിടെ വന്നത്. ധനഞ്ജയന് താന്‍ ദര്‍ശിച്ചതെല്ലാം സ്വപ്‌നമായി തോന്നി.
ഭയദുഃഖാദികള്‍ കൊണ്ട് അസ്വസ്ഥനായിരുന്നപ്പോള്‍ ശിവഭഗവാന്റെ അനുഗ്രഹം ഉണ്ടായതിനാല്‍ ആ ശിവഭക്തന്‍ സന്തോഷിച്ചു. സൂര്യോദയം ആയപ്പോള്‍ സ്വന്തം രാജ്യത്തിലേക്ക് പോകുവാനുള്ള വഴി കാണാന്‍ സാധിച്ചു. ഭവനത്തില്‍ ചെല്ലുന്നതിന് മുമ്പ് അദ്ദേഹം പാണ്ഡ്യ രാജാവിനെ സന്ദര്‍ശിച്ചു. രാത്രയില്‍ ഉണ്ടായ ദിവ്യദര്‍ശനങ്ങള്‍ അദ്ദേഹത്തെ അറിയച്ചതിന് ശേഷം സ്വന്തം ഭവനത്തിലേക്ക് പോയി.
രാജാവ് രാത്രിയില്‍ ഈ കാര്യങ്ങള്‍ ചിന്തിച്ച് കൊണ്ടാണ് നിദ്ര ആരംഭിച്ചത്. അപ്പോള്‍ സുന്ദരേശഭഗവാന്‍ ഒരു സിദ്ധന്റെ രൂപത്തില്‍ സ്വപ്നദര്‍ശനം നല്‍കി. സമീപം തന്നെ നീപവൃക്ഷങ്ങള്‍ നിറഞ്ഞ ഒരു വനം ഉണ്ടെന്നും അവിടെ ഇന്ദ്രനാല്‍ നിര്‍മ്മിക്കപ്പെട്ട ഒരു വിമാനവും അതിനുള്ളില്‍ ഒരു ശിവലിംഗവും ഉണ്ടെന്ന് സിദ്ധന്‍ അറിയിച്ചു. അവിടെ ഒരു പുരം നിര്‍മ്മിക്കണമെന്ന് പറഞ്ഞതിനുശേഷം സ്വപ്നദര്‍ശനം നല്‍കിയ സിദ്ധന്‍ അപ്രത്യക്ഷനായി. അടുത്ത പ്രഭാതത്തില്‍ തന്നെ രാജാവ് സ്വപ്‌നദര്‍ശനം കണ്ട കാര്യം മന്ത്രിമാരെ അറിയിച്ചു. അവര്‍ നീപകാനനത്തിലെത്തി ശിവലിംഗം ദര്‍ശിച്ചു. നാലുഭാഗത്തും ഉള്ള സ്ഥലത്തെക്കുറിച്ച് ചിന്തിച്ചുക്കൊണ്ടുനില്‍ക്കുമ്പോള്‍ സ്വപ്‌നദര്‍ശനം നല്‍കിയ സിദ്ധന്റെ രൂപത്തില്‍ ശിവഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. പുരത്തിനുള്ള സ്ഥാനം കാണിച്ചുകൊടുത്തതിനുശേഷം സിദ്ധന്‍ മറഞ്ഞു. ഇത് രാജാവിനെയും മന്ത്രിമാരെയും അത്ഭുതപ്പെടുത്തി.
വനത്തിലുള്ള വൃക്ഷങ്ങള്‍ വെട്ടിമാറ്റിയും ഉയര്‍ച്ചയും താഴ്ചയും ഉള്ള ഭൂപ്രദേശം സമമാക്കിയും ഭംഗി വരുത്തി. പത്തുദിവസം കൊണ്ട് ആ വനപ്രദേശം ഐശ്വര്യപൂര്‍ണ്ണമാക്കി. താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങളും പൂച്ചെടികളോട് കൂടിയ ഉദ്യാനങ്ങളും ആ പ്രദേശത്തെ മനോഹരമാക്കി. മന്ദിരങ്ങള്‍, മാളികകള്‍, അങ്ങാടിതെരുവുകള്‍ എന്നിവ നിര്‍മ്മിച്ചു.
വനപ്രദേശത്തെ വാസയോഗ്യമായ സ്ഥലമാക്കി മാറ്റിയപ്പോള്‍ പലരും അവിടെ വസിക്കുവാന്‍ തുടങ്ങി. രാജാവ് ലിംഗപൂജയ്‌ക്ക് വേണ്ടി ഗംഗാതീരത്ത് നിന്ന് ബ്രാഹ്‌മണരെ കൊണ്ടു വന്നു. ക്ഷേത്രത്തിന്റെ വടക്കു കിഴക്കായി ഒരു മന്ദിരം നിര്‍മ്മിച്ച് രാജാവ് അവിടെ വസിച്ച് സുന്ദരേശ്വര ധ്യാനവും പൂജയും നടത്തി ആ പ്രദേശത്തിന് ശുദ്ധിവരുത്തുന്ന കാര്യം ചിന്തിച്ച്‌കൊണ്ടിരുന്നപ്പോള്‍ മഹാദേവന്‍ ഗംഗാജലത്താല്‍ മഴയുടെ രൂപത്തില്‍ നാലുഭാഗവും നനച്ച് പരിശുദ്ധമാക്കി. ശാസ്താവിന്റെയും സപ്തമാതാക്കളുടെയും വിഷ്ണുദേവന്റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകള്‍ നടത്തി. ആലയങ്ങള്‍ നിര്‍മ്മിച്ചു. അപ്പോള്‍ അവിടെ ഒരു അശരീരി ഉണ്ടായി. ‘പുരത്തിന് രക്ഷ ഉണ്ടാകും’ എന്നായിരുന്നു അശരീരി. അങ്ങനെ നാലുഭാഗത്തും രക്ഷാമൂര്‍ത്തികളോടുകൂടി ഹാലസ്യനാഥനായ സോമേശ്വരന്‍ ഭക്തരക്ഷണാര്‍ത്ഥം ലിംഗരൂപത്തില്‍ വിരാജിക്കുന്നു.
സുന്ദരേശ്വരാനുഗ്രഹത്താല്‍ രാജാവിന് ഐശ്വര്യം വര്‍ദ്ധിച്ചുവന്നു. അദ്ദേഹത്തിന് ഒരു പുത്രന്‍ ജനിച്ചു. ‘ മലയധ്വജന്‍’ എന്നായിരുന്നു രാജപുത്രന്റെ നാമധേയം. സകലവിദ്യകളും രാജാവ് പുത്രനെ അഭ്യസിപ്പിച്ചു. ഹാലസ്യനാഥന്റെ കൃപയാല്‍ അനേകം വര്‍ഷം സസന്തോഷം രാജ്യപരിപാലനം നടത്തി. ഭരണം പുത്രനെ ഏല്‍പ്പിച്ചതിന് ശേഷം സുന്ദരേശ്വസന്നിധിയില്‍ ചെന്ന് ലിംഗത്തെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം ചെയ്യ്ത് ശിവലോകം പ്രാപിച്ചു. മലയധ്വജന്റെ പുത്രിയായി മീനാക്ഷിദേവി ‘തടാതക’ എന്ന നാമത്തോടുകൂടി അവതരിച്ചു.
ധനഞ്ജയന്‍ എന്ന ഭക്തന് ദിവ്യദര്‍ശനം നല്‍കിയും രാജാവിന് സ്വപ്‌നദര്‍ശനം, പ്രത്യക്ഷദര്‍ശനം എന്നിവ നല്‍കിയും ശിവഭഗവാന്‍ നടത്തിയ ലീലകളുടെ ഫലമായി സകലമനുഷ്യര്‍ക്കും സുന്ദരേശ്വര ദര്‍ശന സൗഭാഗ്യം ലഭിക്കുവാനുള്ള അവസരം ഉണ്ടായി. ഈ കഥ ശ്രവിക്കുകയും പാരായണം ചെയ്യുകയും ചെയ്യ്താല്‍ പാപങ്ങള്‍ തീരുമെന്നും പുണ്യം ഉണ്ടാകുമെന്നും ആണ് ഫലശ്രുതി.
ഈശ്വരാനുഗ്രഹം ആത്മാര്‍ത്ഥയും കഠിനപരിശ്രമവും ഉണ്ടെങ്കില്‍ ഏത് പ്രദേശവും ഐശ്വര്യസമ്പൂര്‍ണ്ണമാകും എന്ന് ഈ ലീലയില്‍ നിന്ന് വ്യക്തമാകുന്നു. നിഷ്‌കളങ്കമായ ഭക്തി ഉള്ളവര്‍ക്ക് ഏത് വിഷമാവസ്ഥയെയും പരിഹരിക്കുവാന്‍ സാധിക്കുമെന്നും ഈശ്വരാനുഗ്രഹം കൂടെ ഉണ്ടാകുമെന്നും ധനഞ്ജയന്റെ അനുഭവം മനസ്സിലാക്കുന്നു.
അടുത്ത ഹാലാസ്യ ലീല -4 തടാതകാവതാരം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















