കോട്ടയം: വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് മരിച്ച കുഞ്ഞിനെ ഇതര സംസ്ഥാനക്കാരായ ദമ്പതികൽ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനയ്‌ക്കയച്ചു.
തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ വാടകയ്‌ക്ക് താമസിയ്‌ക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഭർത്താവ് നജിമുൾ ഷേക്ക് തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഗർഭിണിയായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. വയറുവേദനയെ തുടർന്ന് ശുചിമുറിയിൽ കയറിയപ്പോൾ കുഞ്ഞ് മരിച്ച നിലയിൽ പുറത്തു വരികയായിരുന്നു എന്നുമുള്ള ഐഷയുടെ മൊഴിയിൽ സംശയിക്കത്തക്കതായി യാതൊന്നും ഇല്ലെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.
നവജാത ശിശുവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നു എന്ന തരത്തിലാണ് നാട്ടുകാർക്കിടയിൽ സംഭവം പ്രചരിച്ചിരുന്നത്. പ്രചരണം ശക്തമായതിനെ തുടർന്നാണ് കുഞ്ഞിന്റെ മൃതദേഹം തഹസിൽദാരുടെ സാന്നിധ്യത്തിൽ പോലീസ് പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു. ഫോറൻസിക് പരിശോധനയിൽ അസ്വാഭാവികതകൾ കണ്ടെത്തിയാൽ മാത്രമെ സംഭവത്തിൽ തുടർനടപടികൾ ഉണ്ടാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
Comments