വിഷുവും ക്ഷേത്രഉത്സവങ്ങളുമെല്ലാം കൂടിചേര്‍ന്ന ആഘോഷങ്ങളുടെ വർണാഭയുണ്ട് മേടമാസത്തിന്. അതിലുപരി കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് ഏറ്റവും അത്യുത്തമമായിട്ടുള്ള കാലവും കൂടിയാണ് ഈ മലയാള മാസം. കാർഷികാചാരങ്ങളുടെയും കൂടെ മാസമായാണ് മേടമാസത്തെ കാണുന്നത്. ദക്ഷിണായന രേഖയില്‍ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായനത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളില്‍ സൂര്യൻ വരുന്ന ദിവസമാണ് വിഷു. രാവും പകലും തുല്യമായി വരുന്ന ദിവസമാണിത്. തുടര്‍ന്ന് വരുന്ന മേട വിഷു സംക്രമമാണ് മേട വിഷുവായി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളില്‍ നാം പിന്തുടരുന്ന “നിരയനരീതി” അനുസരിച്ചു ഏപ്രില്‍ 14 നാണ് മേട വിഷു സംക്രമം വരുന്നത്. അത് കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാര്‍ദ്ധഗോളത്തില്‍ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഒന്നാണിത്.

കേരളത്തിൽ മേടം ഒന്നിലെ വിഷുദിവസത്തോടെയാണ് കാർഷികാചാരങ്ങള്‍ക്ക് തുടക്കമാവുക. മേടം പത്തിനാണ് പത്താമുദയം അഥവാ മേടം പത്ത് അനുഷ്ഠിക്കുന്നത്. വിഷുവും അതിന്റെ പത്താം നാള്‍ മേടപ്പത്തും കര്‍ഷകര്‍ക്ക് അത്രയേറെ പ്രധാനപ്പെട്ടതാണ്. വിത്തിറക്കാനും പുതിയ തൈ നടാനുമെല്ലാമുള്ള നല്ല ദിവസമാണിത്. പത്താമുദയം, മേടപ്പത്ത് എന്നിങ്ങനെയെല്ലാം ഈ ദിവസം അറിയപ്പെടുന്നു. ഈ വര്‍ഷം മേടപ്പത്ത് 24/04/24, തിങ്കളാഴ്ചയാണ് . അന്നേ ദിവസം സൂര്യന്‍ അത്യുച്ചരാശിയില്‍ വരും. പത്താമുദയം, മേടസംക്രമം, അക്ഷയത്രിതീയ, ഉത്സവങ്ങള്‍, പൂരങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ മംഗള കാര്യങ്ങള്‍ നടക്കുന്ന കാലം കൂടിയാണിത്.
സാധാരണയായി രണ്ട് പത്താമുദയമാണുള്ളത്. മേടപ്പത്തും തുലാംപ്പത്തും. കൃഷിക്ക് ആവശ്യമുള്ള രീതിയില്‍ പ്രകൃതിയെ ലഭിക്കുന്നത് മേടപ്പത്തിനാണ്. സൂര്യന്‍ വളരെ കരുത്തനായി ഇരിക്കുന്ന സമയം. എന്നാല്‍ തുലാംപത്ത് ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സൂര്യനെ വളരെ ബലഹീനനായിട്ടാണ് അന്ന് കാണാനാവുക. കാലവര്‍ഷം തുടങ്ങുന്നതാണ് അതിന് കാരണം.അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കാണ് ഈ ദിനം അത്രയും പ്രിയങ്കരം.
മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും പത്താമുദയം സൂര്യ പ്രീതികരവുമാകുന്നു. വിഷുദിനത്തില്‍ ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങള്‍ കൃഷിക്കായി പാകമാക്കും. ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും മേടം പത്ത് ആവുമ്പോഴേക്കും കുതിര്‍ന്നിരിക്കും. സൂര്യപ്രീതി കര്‍മ്മങ്ങളോടെ പത്താമുദയത്തില്‍ പാടത്ത് വിത്തിറക്കുകയോ പുതിയ തൈകള്‍ നടുകയോ ചെയ്യും. ഇതാണ് ആചാരം. കൃഷി ഈശ്വരീയകര്‍മ്മമാണെന്ന് വിശ്വസിക്കുന്ന മനുഷ്യരുടെ ആചാര അനുഷ്ഠാനമാണ് പത്താമുദയം. വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും.

വിതക്കുവാനുള്ള ചാല് കീറൽ അഥവാ നിലം ഉഴൽ ആണ് ആദ്യം. ഏതു വിളവാണെങ്കിലും അതിന് ശേഷം പത്താം ദിനം, പത്താമുദയത്തിനാണ്.
വിത്തു വിതയ്‌ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത്. ഏത് ശുഭ കാര്യത്തിനും ഉത്തമ ദിനമാണിത് അതുകൊണ്ട് തന്നെ വിത്ത്് വിതയ്‌ക്കാനും തൈ നടാനും മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് പഴമക്കാരുടെ വിശ്വാസം. ഈ ദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പേ ദീപം തെളിയിക്കും. കർമ്മസാക്ഷിയായ ഉദയ സൂര്യനെ ദീപം തെളിയിച്ചാണ് വരവേല്‍ക്കുക. കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യും. നിത്യപൂജയില്ലാത്ത കാവുകളില്‍ ഈ സമയത്തു പൂജ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു.
അതുപോലെ പത്താമുദയനാളില്‍ വെള്ളിമുറം കാണിക്കല്‍ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും. വയനാട്ടിലെ കുറിച്യര്‍ വിഭാഗം പത്താമുദയത്തിന് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുണ്ട്.
പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണം
പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. ആചാരവും വിശ്വാസവും എന്നതിനപ്പുറം അനുഭവമായിരുന്നു ഇതിന് പ്രധാന കാരണം. പൂര്‍ണ്ണമായും പ്രകൃതിയെ ആശ്രയിച്ച് കൊണ്ടുള്ള കൃഷിരീതിയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അത് കൊണ്ടുതന്നെ മഴ മാത്രമായിരുന്നു ആശ്രയം. കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും കാര്യത്തില്‍ സമ്പന്നമായിരുന്നു കാലം. വിത്തിറക്കലും തൈനടലുമെല്ലാം സൂര്യനെയും ഞാറ്റുവേലകളുമെല്ലാം നോക്കിയാണ് ചിട്ടപ്പെടുത്തിയിരുന്നത്. സൂര്യൻ ഉച്ചനായി വരുന്ന വിഷുവിനു ശേഷം പത്താമത്തെ ദിവസത്തെ കൃഷി തുടങ്ങാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാര്‍ കണ്ടെത്തിയതും ഇത് കൊണ്ട് തന്നെയാവാം.

ഉഷ്ണകാലമായ മേടം പത്തിന് തൈകള്‍ നട്ടാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവര്‍ഷം തുടങ്ങും എന്ന കണക്ക് പലപ്പോഴും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈ നട്ട് ആദ്യ ദിവസങ്ങളില്‍ ചെറുതായി നനച്ചുകൊടുത്താല്‍ അത് മണ്ണില്‍ പിടിക്കുമെന്ന് പഴമക്കാര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.
ജ്യോതിഷ പ്രകാരവും ഏറ്റവും നല്ല ദിവസമാണ് മേടം പത്ത്. മുഹൂർത്തം ലഭിക്കാതെ മാറ്റി വെച്ച ഏതെങ്കിലും നല്ല കാര്യമുണ്ടെങ്കിൽ അത് തുടങ്ങാൻ ഏറ്റവും ഉചിതമായ ദിവസം പത്താമുദയമാണെന്ന് സങ്കല്പമുണ്ട്.
കേരളത്തിലെ പല ക്ഷേത്രങ്ങളിലുംപത്താമുദയത്തിനു പ്രത്യേക പൂജകൾ ഉണ്ട് .മേടം ഒന്നിന് കൊടിയേറി പത്താമുദയ ദിവസം കൊടിയിറങ്ങുന്ന രീതിയിൽ ഉത്സവ വിധാനം ചിട്ടപ്പെടുത്തിയ നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്.
സംഗീത വി
(കോഴിക്കോട് ലിസ്സാ കോളേജിലെ രണ്ടാം വർഷ MA Journalism and Mass Communication വിദ്യാർത്ഥിനിയാണ്)















