ബംഗ്ളൂരു: ഖാലിസ്ഥാൻ വാദം പഞ്ചാബിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖാലിസ്ഥാൻ തീവ്രവാദി അമൃതപാൽ സിംഗിനെ പിടികൂടാനുള്ള പോലീസ് നടപടികൾ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പഞ്ചാബിൽ ഖാലിസ്ഥാൻ തരംഗമില്ലെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ളൂരുവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ല. തീവ്രവാദികൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടികളെടുക്കും. വിദേശ മണ്ണിൽ നിന്ന് ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും തരത്തിൽ ആക്രമണത്തിനായുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അന്വേഷണ ഏജൻസിയെ സജ്ജീകരിച്ചിട്ടുണ്ട്’ അമിത് ഷാ പറഞ്ഞു.
‘ബിജെപി സർക്കാർ രാജ്യത്ത് നിന്ന് തീവ്രവാദ സംഘടനയായ പിഎഫ്ഐ നിരോധിക്കുകയും വിഘടനവാദ സംഘടനകൾക്കെതിരെ കടിഞ്ഞാണിടുകയും ചെയ്തു. എന്നാൽ കർണാടകയിലെ കോൺഗ്രസ് നേതാക്കൾ പിഎഫ്ഐയെ പിന്തുണയ്ക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും വെല്ലവിളിയാകുകയും പൊതു ക്രമസമാധാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരാളെയും വെറുതെ വിടില്ല’അമിത് ഷാ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. തുടർന്ന് രാജ്യത്തുടനീളമുള്ള പിഎഫ്ഐ സംഘടകളിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്യുകയും സംഘടനകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.
Comments