1926 നവംബർ 23- കാർത്തിക മാസത്തിലെ തിങ്കളാഴ്ച പുട്ടപർത്തിയിൽ ദിവ്യ തേജസ്സോടെ ഒരു ഉണ്ണി പിറന്നു. മാതാപിതാക്കൾ സർവ്വശ്രീ പെദ്ദ വെങ്കപ്പരാജുവും ഈശ്വരാംബയും മകന് സത്യനാരായണൽ എന്ന് പേരിട്ടു. കുട്ടിക്കാലത്തുപോലും ആത്മീയതയോടായിരുന്നു ചായ്വ്. സ്‌കൂളിൽ കൂട്ടുകാരുടെ മുന്നിൽ പല അത്ഭുതങ്ങളും കാണിച്ചു. പതിനാല് വയസ്സ് പ്രായമുള്ളപ്പോൾ, അസാധാരണമായ പെരുമാറ്റം കണ്ട്് വീട്ടിൽ എല്ലാരും വിഷമിച്ചു. ഭൂത പ്രേത ബാധയുണ്ടോ എന്ന് സംശയിച്ചവർക്ക് മുന്നിൽ താൻ സായിബാബയുടെ അവതാരമാണെന്ന് വെളിപ്പെടുത്തി. അതിനുള്ള തെളിവ് കാണിച്ചുതരാൻ ആവശ്യപ്പെട്ടവർക്കു മുൻപിൽ ബാബ കുറെ മുല്ലപ്പൂക്കൾ നിലത്തേക്കെറിഞ്ഞു. പൂക്കൾ ചിതറി വീണിടത്ത് തെലുങ്കു ഭാഷയിലുള്ള അക്ഷരത്തിൽ സായിബാബ എന്ന് പൂക്കളാൽ രൂപപ്പെടുകയും വാദിച്ചവർക്ക് സത്യം ബോധ്യപ്പെടുകയും ചെയ്യ്തു. തന്റെ സഹപാഠികളോടും പറഞ്ഞു: ”ഇനി മുതൽ നിങ്ങളുടെ സത്യനാരായണനല്ല സത്യസായി ബാബയാണ്”.
1950 ൽ പ്രശാന്തി നിലയത്തിന്റെ ശിലാസ്ഥാപനം ശ്രീ സത്യസായി ബാബ നിർവ്വഹിച്ചു. രണ്ടു വർഷത്തിനു ശേഷം അനവദ്യ സുന്ദരമായ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. 1957 ൽ ബാബ തീർത്ഥാടനത്തിനായി ഉത്തരേന്ത്യയിലേക്ക് പോയി. 1968 ൽ കെനിയയും ഉഗാണ്ടയും സന്ദർശിച്ചു. ഭഗവാന്റെ ഏക വിദേശയാത്രയും ഇതായിരുന്നു.
1972 ൽ സത്യസായി ബാബ ശ്രീ സെൻട്രൽ ട്രസ്റ്റ്് രൂപീകരിക്കപ്പെട്ടു. ജനങ്ങളുടെ ആത്മീയോന്നതിയ്‌ക്കും സേവന നിരതരാക്കുന്നതിനും ട്രസ്റ്റ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ട്രസ്റ്റിന്റെ രൂപീകരണത്തിന്റെ പിന്നിലുണ്ടായിരുന്നു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഹയർ മെഡിക്കൽ സയൻസ് തുടങ്ങി. ധാരാളം പ്രമുഖ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. നാൽപതിലധികം രാജ്യങ്ങളിൽ ശാഖകളുള്ള ശ്രീ സത്യസായി ഗ്ലോബൽ കൗൺസിലും പ്രവർത്തിച്ചു വരുന്നു.
സർവ്വകലാശാല വിദ്യാർത്ഥികളെ ഉദ്ദേശിച്ച് അഖിലേന്ത്യാ തലത്തിൽ അദ്ധ്യാത്മികതയെക്കുറിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമ്മർക്യാമ്പുകൾ ട്രസ്റ്റ് വർഷം തോറും നടത്തിവരുന്നുണ്ട്. 1973 ലെ ക്യാമ്പിനെ അഭിമുഖീകരിച്ച് പ്രസംഗിക്കുമ്പോൾ ഭഗവാൻ ബാബ പറഞ്ഞു: ‘ വിദ്യാർത്ഥികളെ നിങ്ങൾ ഒരു പാറയിൽ ചെന്നിടിച്ചാൽ ആ പാറ തകർന്ന് തരിപ്പണമാകണം, പക്ഷേ നിങ്ങളുടെ കൈയ്‌ക്ക് ലേശം പോറൽ കൂടി ഏൽക്കരുത്’. തടസ്സങ്ങളെ തകർത്ത് തരിപ്പണമാക്കണമെന്ന് പലരും പ്രസംഗിക്കാറുണ്ട്. തകർന്ന് തരിപ്പണമാകട്ടെ തടസ്സങ്ങൾ എന്നത് പണ്ടു മുതൽക്ക് നമ്മുടെ മുദ്രാവാക്യമാണ്. ഈ വ്യഗ്രതയിൽ മുന്നോട്ട് കുതിക്കുന്നവരിൽ ഒരു വലിയ വിഭാഗം തടസ്സങ്ങളോട് ഏറ്റുമുട്ടി സ്വയം തകർന്ന് തരിപ്പണമാകുന്ന ദയനീയ ചിത്രം നാം കാണുന്നു. അവർക്കുള്ള നാളെയുടെ സന്ദേശമാണ് മേൽപ്പറഞ്ഞ വാചകം. സത്യസായി വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യവും അതാണ്. തടസ്സങ്ങളെ തട്ടിതകർത്ത് ഒരു നല്ല നാളെയിലേക്ക് മുന്നേറുക. പക്ഷേ അങ്ങനെ മുന്നേറുമ്പോൾ നമ്മുടെ ദേഹത്തിനോ മനസ്സിനോ ഒരു ചെറിയ പോറൽ കൂടി ഏൽക്കാത്ത വിധത്തിലുള്ള ശാശ്വത ശാന്തി ധനം സ്വായത്തമാക്കുക.’ ഇത് സാധ്യമാണെന്ന് ഭഗവാൻ സത്യസായിബാബ നമുക്ക് ഉറപ്പ് തരുന്നു.
ഭഗവാൻ ബാബ എല്ലാ ജീവജീലങ്ങളിലും ദൈവത്വം ദർശിച്ചു. ബാബയുടെ ദയയും അനുഗ്രഹവും അതിശയമാണ്. ഭക്തർക്ക് വേണ്ട ആത്മജ്ഞാനം നൽകി സംസാര സാഗരം കടത്തിവിടുന്ന സദ്ഗുരുവാണ് ഭഗവാൻ സത്യസായിബാബ. 2011 ഏപ്രിൽ 24 ാം തീയ്യതി ശ്രീ സത്യസായിബാബ മഹാ സമാധിയായി. പ്രശാന്തിനിലയത്തിൽ ശ്രീ ബാബയുടെ സമാധിപീഠം ഉയർന്നു. ലോകത്ത് ആദ്യമായി ശ്രീ സത്യസായിബാബയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം സായി ഗ്രാമത്തിൽ സ്ഥാപിതമായി.
ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഹയർ മെഡിക്കൽ സയൻസ്
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലാണ് ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട്ഹയർ മെഡിക്കൽ സയൻസ് എന്ന ലോകനിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന മെഡിക്കൽ കോളേജ്. ആതുരസേവനരംഗത്ത് സ്നേഹത്തിന്റെയും കരുതലിന്റെയും അന്തരാക്ഷത്തിൽ, ജാതിമതഭേദമെന്യ,പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഉയർന്ന നിലവാരത്തിലുള്ള വൈദ്യസഹായം ഇവിടെ സൗജന്യമായി ലഭിക്കുന്നു.
ഹൃദയസംബന്ധമായ അസുഖമുള്ള മുതിർന്നവർക്കും കുട്ടികൾക്കും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചും, അർപ്പണമനോഭാവമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയും, മികച്ച കത്തീറ്ററൈസേഷൻ ലാബുകളുടെ സഹായം ഉറപ്പാക്കിയും ആണ് വർഷം തോറും നൂറ് കണക്കിന് ഓപ്പറേഷൻ ഇവിടെ നടത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ട് കാലത്തെ ഡോക്ടർമാരുടെ സേവനത്തോടെ മുപ്പതിനായിരത്തോളം ഹൃദയ ശാസ്ത്രക്രിയകളും അതിലേറെ ന്യൂറോ സർജറിയും നടന്നിട്ടുണ്ടെന്നാണ് കണക്ക്. തികഞ്ഞ പ്രതിബദ്ധതയോടെ മികച്ച വൈദഗ്ധ്യത്തോടെ ഡോക്ടർമാർ നൽകുന്ന സേവനവും രോഗികളുടെ ശാരീരിക അസുഖവും മാറ്റുന്നതു പോലെ സ്നേഹത്തോടെയുള്ള പരിചരണം മനസ്സിന് ശാന്തിയും നൽകുന്നു. ബാംഗ്ലൂരിലെ വൈറ്റ് ഫീൽഡിലും ട്രസ്റ്റ് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിച്ചിട്ടുണ്ട്.
അനന്തപൂർ ജില്ലയിലെ കുടിവെള്ള വിതരണ പദ്ധതി
ആന്ധ്രാപ്രദേശിൽ കൊടിയ വരൾച്ച നേരിടുന്ന ജില്ലകളിൽ ഒന്നാണ് അനന്തപൂർ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജില്ല എന്നും അറിയപ്പെടുന്നു. ചിത്രാവതി, പെന്നാർ എന്നീ നദികൾ ഈ ജില്ലയിലൂടെയാണ് ഒഴുകുന്നത്. എന്നാൽ വേനൽകാലത്ത് അവ വറ്റി വരണ്ട് പോകാറുണ്ട്. ഭൂഗർഭജലത്തിന്റെ ലഭ്യതയും കുറവാണ്. ഉള്ളതിൽ ഉയർന്ന ഫ്ളൂറൈഡിന്റെ അംശമുള്ള ഉപ്പ് വെള്ളം. അമിതമായ ഫ്ളൂറൈഡിന്റെ ഉപയോഗം അസ്ഥി സംബന്ധമായ രോഗങ്ങളെ ക്ഷണിച്ച് വരുത്തും. കുടിവെള്ള ക്ഷാമം മൂലം വളരെക്കാലമായി ബുദ്ധിമുട്ട് അനുഭവിച്ച് പോരുന്ന അനന്തപൂരിലെ ജനങ്ങൾ ദൈന്യംദിന ആവശ്യത്തിനുള്ള ജലം പോലും കൊണ്ട് വരാൻ കിലോമീറ്ററുകൾ അകലെ വരെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. കുടിവെള്ള ക്ഷാമം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ ഭഗവാൻ എടുത്ത തീരുമാനമാണ് രായലസീമയിലെ കുടിവെള്ള വിതരണ പദ്ധതി.
1995 മാർച്ചിൽ ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് അനന്തപൂർ ജില്ലയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ മുഴുവൻ ശുദ്ധജലം വിതരണം ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്തു. നദീതടങ്ങളിൽ നിന്നും അണക്കെട്ടുകളിൽ നിന്നും ലഭിക്കുന്ന ജലം ടാപ്പ് ചെയ്യ്ത് സംഭരണ റിസർവോയറുകളുടെയും ബൂസ്റ്റർ പമ്പുകളുടെയും പൈപ്പുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഗ്രാമങ്ങൾ തോറും കുടിവെള്ളം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അഹോബിലം ഉൾപ്പെടെയുള്ള റിസർവോയറിൽ നിന്നുള്ള ജലം മണൽ ശുദ്ധീകരണ സംവിധാനത്തിലൂടെ ആദ്യം തൊണ്ണൂറ്റി മൂന്ന് ഗ്രാമങ്ങളിലേക്ക് പമ്പു ചെയ്യത് വിതരണം നടത്തി. ഭൂഗർഭ അരുവികളിൽ നിന്നുള്ള വെള്ളം ടാപ്പ് ചെയ്യുന്നതിനായി നദീതടങ്ങളിലെ കിണറുകൾ താഴ്‌ത്തി കുഴിച്ചും, ആ കിണറുകളിലെ ജലം പമ്പ് ഉപയോഗിച്ച് മാറ്റിയും ശുദ്ധി ചെയ്യ്ത് വിതരണം ചെയ്യുന്നു. നൂറ് കണക്കിന് ഏക്കർ വിസ്തൃതിയുള്ള വേനൽക്കാല സംഭരണ ടാങ്കുകളിൽ നിന്ന് ജലം പമ്പ് ചെയ്യ്ത് തൊണ്ണൂറ്റിയേഴ് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് എത്തിച്ചു. കൂടാതെ ആഴത്തിലുള്ള കുഴൽകിണറുകൾ കുഴിപ്പിക്കുകയും അമിതമായ ഫ്ളൂറൈഡ് അടങ്ങിയിട്ടില്ലെന്ന് ബോധ്യമായ ശേഷമാണ് വെള്ളം വലിച്ചെടുത്ത് സബ്മെർസിബിൾ പമ്പുകളുടെ സഹായത്തോടെ എഴുന്നൂറ്റി മുപ്പത്തി ഒന്ന് ഗ്രാമങ്ങളിൽ ജലമെത്തിക്കാൻ കഴിഞ്ഞത്.
1997 ഒക്ടോബറിൽ ഈ പദ്ധതി ആന്ധ്രാപ്രദേശ് സർക്കാരിന് കൈമാറി. ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിന്റെ ഉദാത്തമായ മാതൃകാ പ്രവർത്തനത്തിനും ഭഗവാൻ ബാബയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ചും 1999 നവംബർ 23ന് ഭാരതസർക്കാരിന്റെ തപാൽ വകുപ്പ് ‘ തപാൽ സ്റ്റാമ്പും’ ‘ തപാൽ കവറും’ പുറത്തിറക്കുകയുണ്ടായി.
തമിഴ്നാട്ടിലെ വെല്ലൂരും മറ്റു പല ജില്ലകളിലും ഇതുപോലെ അല്ലെങ്കിലും കൂടി വെള്ളം എത്തിച്ചിട്ടുണ്ട്.
കെ.എൻ. ആനന്ദ്കുമാർ
ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള
Comments