അമരാവതി: ആന്ധ്രാപ്രദേശിലെ സിംഹാചലം കുന്നിലെ ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമിയുടെ വാർഷിക ചന്ദനോത്സവത്തിന് തുടക്കമായി. ഇന്ന് പുലർച്ചെയാണ് ചടങ്ങ് ആരംഭിച്ചത്. വർഷം മുഴുവനും നരസിംഹ സ്വാമി പ്രതിഷ്ഠ ചന്ദനം പൂശിയായിരിക്കും ഇരിയ്‌ക്കുക. ഇന്ന് മാത്രമാണ് ഭഗവാന്റെ യഥാർത്ഥ പ്രതിഷ്ഠ ദൃശ്യമാകുന്നത്. ഇക്കാരണത്താലാണ് എല്ലാ വർഷവും അക്ഷയതൃതീയ ദിനത്തിൽ ചന്ദനോത്സവം എന്ന് അറിയപ്പെടുന്ന ഉത്സവം നടക്കുന്നത്.
ആചാരപ്രകാരം ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി അശോക് ഗജപതി രാജുവാണ് ക്ഷേത്രത്തിൽ ആദ്യ ദർശനം നടത്തിയത്. പിന്നീട് തിരമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ സുബ്ബ റെഡ്ഡി ലക്ഷ്മി നരസിംഹ സ്വാമിയ്‌ക്ക് പട്ടുവസ്ത്രം സമർപ്പിച്ചു.
വർഷം മുഴുവൻ ഭഗവാനെ ചന്ദനം പൂശിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്ഷയ തൃതീയ ദിനത്തിൽ ഭഗവാന്റെ യഥാർത്ഥ രൂപം കാണുന്നതിന് അനുവദിക്കും. ശനിയാഴ്ചയാണ് നിത്യചടങ്ങുകൾ പൂർത്തീകരിച്ച ശേഷം ക്ഷേത്ര പൂജാരിമാർ ചന്ദനത്തിരി നീക്കം ചെയ്തത്.
ക്രമസമാധാന-ഗതാഗത ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി 2,100 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 25,000 ആളുകൾ രാവിലെ ഒമ്പത് മണി വരെ ദർശനം നടത്തി. 1.2 മുതൽ 1.4 ലക്ഷം ഭക്തർ വരെ ഭഗവാനെ കണ്ട് തൊഴുന്നതിനായി എത്തുമെന്നാണ് പ്രതീക്ഷ.















