കെ രാമൻ പിള്ള
ഒരു ജനപ്രിയ നേതാവെന്ന നിലയിലും ജനപ്രിയ പ്രഭാഷകൻ എന്ന നിലയിലും അദ്വിതീയനായിരുന്നു കെ ജി മാരാർ. കേരളത്തിലെ പതിനായിരക്കണക്കിന് വീടുകൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അതിന്റെ പത്തിരട്ടി ആളുകളുമായി ഹൃദ്യമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പൊതു പ്രസംഗം ഉണ്ടെന്നറിഞ്ഞാൽ വാഹനങ്ങളുടെയും വൃക്ഷങ്ങളുടെയും മറവിൽ പ്രതിയോഗികൾ പോലും കാതു കൂർപ്പിച്ചിരിക്കുമായിരുന്നു. അങ്ങിനെയുള്ള ഒരു അസാധാരണ പ്രതിഭയും സ്നേഹ സമ്പന്നനും ആയിരുന്നു മാരാർജി
ഞാൻ ജനസംഘത്തിൽ സജീവ പ്രവർത്തനം തുടങ്ങിയത് 1958 ൽ ആണ്. ആ സമയത്ത് മാരാർജി കണ്ണൂരിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് . ഏതാണ്ട് 1960 മുതൽ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട് . കണ്ണൂരിൽ അദ്ദേഹം കുറേക്കാലം സംഘത്തിന്റെ വിസ്താരക് ആയി പ്രവർത്തിച്ചിരുന്നു .അത് കഴിഞ്ഞാണ് ജനസംഘത്തിന്റെ ചുമതലയിൽ വരുന്നത്. ഏതാണ്ട് 1965 ആയപ്പോൾ അദ്ദേഹം ജനസംഘത്തിന്റെ ജില്ലാ സെക്രട്ടറി ആയി.1967 ലാണ് ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട്ട് വെച്ച് നടത്തുന്നത് .സമ്മേളനത്തിന്റെ ഓർഗനൈസർ പരമേശ്വർജി ആയിരുന്നു. 1966 ൽ ഇതിന്റെ ഒരു കൂടിയാലോചനാ യോഗത്തിൽ വെച്ചു പരമേശ്വർജി കഴിയുന്നത്ര ആളുകൾ സമ്മേളന വിജയത്തിന് ഫുൾ ടൈം ആയി പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടു. അന്ന് മാരാർജി പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ അധ്യാപകനായി ചേർന്ന് കഴിഞ്ഞിരുന്നു.അവിടെ ശമ്പളം കുറവാണെങ്കിലും ആഹാരം അവിടെ തന്നെ കൊടുക്കും. എങ്കിലും ആ കാലത്ത് മാരാർജി ലീവെടുത്ത് പ്രവർത്തനം തുടങ്ങി . ഒരു വർഷത്തോളം ലീവെടുത്ത് പ്രവർത്തിച്ചു.67 ലെ കോഴിക്കോട് സമ്മേളനം വൻ വിജയമായപ്പോൾ ഈ ആളുകളിൽ ജോലി ഉപേക്ഷിച്ചു പ്രവർത്തിക്കാൻ തയ്യാറുള്ളവർ ഉണ്ടെങ്കിൽ മുന്നോട്ട് വരാൻ പരമേശ്വർ ജി ആഹ്വാനം ചെയ്തു.അപ്പോൾ മാരാർജി അതിനു തയ്യാറായി.അന്ന് ആ ജോലി ഉപേക്ഷിച്ചു അദ്ദേഹം പൊതു പ്രവർത്തന രംഗത്തേക്ക് ഇറങ്ങി . ആ കാലത്ത് കാസർഗോഡ് മലപ്പുറം ജില്ലകൾ ഇല്ല . അങ്ങിനെ അദ്ദേഹം അതുൾപ്പടെ ഉള്ള കോഴിക്കോട് കണ്ണൂർ ജില്ലകളുടെ ഓർഗനൈസിംഗ് സെക്രട്ടറി ആയി.
അദ്ദേഹം പ്രഭാഷകൻ എന്ന നിലയിൽ ആ ഭാഗത്ത് പ്രസിദ്ധനായിരുന്നു. പിന്നീട് ആ പ്രസിദ്ധി തെക്കൻ മേഖലയിലേക്കും വ്യാപിച്ചു. പലർക്കും അദ്ദേഹത്തിന്റെ പ്രസംഗം വേണം എന്ന് ആവശ്യപ്പെടാൻ തുടങ്ങി. അദ്ദേഹത്തിനും പ്രസംഗം ഒരു ഹരമായിരുന്നു. എന്നാൽ പ്രസംഗം ഒരിക്കലും പ്രകോപനപരം അല്ല താനും.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ജനസംഘം കോഴിക്കോട് മുതലക്കുളം മൈതാനത്ത് വെച്ച് ഒരു പൊതുയോഗം കൂടാൻ തീരുമാനിച്ചു, സാധാരണ രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് വിലക്കുകൾ ഇല്ല എന്ന് ആഭ്യന്തര മന്ത്രി കരുണാകരന്റെ ഒരു പ്രസ്‍താവന ഉണ്ടായിരുന്നു. അതിന് പ്രകാരം യോഗം കൂടാൻ പോലീസ് സ്റ്റേഷനിൽ അപേക്ഷ കൊടുത്തു. എന്നാൽ അവസാന നിമിഷം യോഗം നിരോധിച്ചുകൊണ്ട് അന്നത്തെ എസ്‌പി ലക്ഷ്മണയുടെ ഉത്തരവ് വന്നു. അതിന്റെ അടിസ്ഥാനത്തിൽ യോഗം നടന്നില്ല. പിന്നാലെ ജനസംഘം ഓഫീസ് അന്ന് തന്നെ റെയ്ഡ് ചെയ്തു കുറെ ആളുകളെ അറസ്റ്റ് ചെയ്തു. അന്ന് രാത്രി തന്നെ ജനസംഘം ജില്ലാപ്രസിഡന്റും ജന്മഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറും ആയിരുന്ന യു ദത്താത്രേയ റാവു, ജന്മഭൂമി പത്രാധിപർ പി വി കെ നെടുങ്ങാടി ,അന്നത്തെ മാനേജർ നാരായൺജി കക്കാട്ട് രാമചന്ദ്രൻ എന്ന സബ് എഡിറ്ററേയും അറസ്റ്റ് ചെയ്തു. അതിൽ ദത്താത്രേയ റാവുവിനെ മിസ തടവുകാരനാക്കി .ഞാൻ, ഓ രാജഗോപാൽ, കെ ജി മാരാർ എന്നിവർ മൂന്ന് വീടുകളിൽ ആയിരുന്നു .അതുകൊണ്ട് ഞങ്ങളെ കിട്ടിയില്ല.അതിനു ശഷം ഞങ്ങൾ പലയിടത്തേക്ക് പോയി. മാരാർജി പേരാമ്പ്രക്ക് അടുത്തുള്ള ഒരു ഗ്രാമ പ്രദേശത്ത് ആയിരുന്നു.
പിന്നെ അടിയന്തിരാവസ്ഥക്കാലത്ത് ഇടതുപക്ഷവുമായി ചേർന്നുള്ള യോജിച്ച പ്രതിരോധമായിരുന്നു.ജൂലൈ 9 , 10 , 11 തീയതികളിൽ സമരം ചെയ്തു ജയിലിൽ പോകാൻ തീരുമാനിച്ചു. ആ തീരുമാനം അനുസരിച്ചു AKG ഒരു സ്ഥലത്ത് ഇ.എം.എസ് ഒരു സ്ഥലത്ത് ഓ രാജഗോപാല് പാലക്കാട് അങ്ങിനെയാണ് അറസ്റ്റ് വരിച്ചത്.ആ ദിവസങ്ങളിൽ തീരുമാനിച്ച സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു അറസ്റ്റ് വരിച്ചു ജയിലിൽ പോവുക.
എന്നാൽ അതിന് ശേഷം സിപിഎം സമര രംഗത്തു നിന്ന് മെല്ലെ അകന്നു. ആ വിവരം സംസാരിക്കാൻ ഞാൻ ഇ എം എസ്സിനെ കാണാൻ തീരുമാനിച്ചു. അങ്ങിനെ പരസ്പര സമ്മത പ്രകാരം ഞാൻ MLA ഹോസ്റ്റലിൽ എത്തി. അവിടെ ചെന്നപ്പോൾ ഇ എം എസ് ഇല്ല.പകരം വി എസ് അച്യുതാനന്ദൻ ഉണ്ടായിരുന്നു..വി എസ് പറഞ്ഞത് ” നിങ്ങളുടെ പേരിൽ കേസുണ്ട് ,വാറണ്ട് ഉണ്ട് .അങ്ങനെയുള്ളവരെ ഇ എം എസ് കാണില്ല. കേസില്ലാത്ത ആരെങ്കിലും വരട്ടെ .അതിന്റെ കാരണം ചോദിച്ചപ്പോൾ അദ്ദേഹം കുറച്ചു ദിവസം ജയിലിൽ ആയിരുന്നല്ലോ എന്നായിരുന്നു മറുപടി. (സമരപരിപാടികളിൽ പങ്കെടുക്കില്ല എന്നുള്ള ഉറപ്പിന്മേലാണ് ജയിലിൽ നിന്നും പുറത്തുവന്നത് .സർക്കാരിനെതിരെ ഒന്നും ചെയ്യില്ല എന്നായിരുന്നു ഉറപ്പ്.)
പിന്നീട് ഞങ്ങൾ യോഗം കൂടിയത് പഴനിയിലാണ്.അന്ന് മാധവ് ജി ഉണ്ടായിരുന്നു.അദ്ദേഹം പോയി സ്ഥലം ഒക്കെ നിശ്ചയിച്ചു അതിന് പ്രകാരം പഴനിയിൽ യോഗം കൂടി. അന്ന് ആ യോഗത്തിൽ പങ്കെടുത്ത സി ജി ജനാർദ്ദനൻ പക്ഷെ കരുണാകരന്റെ ചാരനായിരുന്നു. അയാൾ ആ യോഗ തീരുമാനത്തെ ഒറ്റികൊടുത്തു. കെ ജി മാരാർ ഓഗസ്റ്റ് 15 ന് പാർട്ടി തീരുമാനപ്രകാരം തിരുവന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻപിൽ കിഴക്കേകോട്ടയിൽ എത്തി അറസ്റ്റ് വരിച്ചു. മാരാർജിയെ മിസയിൽ പെടുത്തി കണ്ണൂർ ജയിലിൽ അടച്ചു. ഒരിക്കലോ മറ്റോ പരോൾ ലഭിച്ചു. ബാക്കി അടിയന്തിരാവസ്ഥയുടെ മുഴുവൻ സമയത്തും കെ ജി മാരാർ ജയിലിൽ ആയിരുന്നു.
അദ്ദേഹം ഉദുമ, ഹൊസ്ദുർഗ്, പെരിങ്ങളം തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ചു .അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഉദുമയിൽ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുടെ മുന്നണി സ്ഥാനാർഥി ആയി മത്സരിച്ചു. എന്നാൽ സിപിഎം നയവഞ്ചകത്വം കാണിച്ചു .വാക്ക് പാലിക്കാതെ പിന്നിൽ നിന്ന് കുത്തി.അതിനെക്കുറിച്ചു വി എസ് പറഞ്ഞത് ,നിങ്ങളുമായി സഖ്യം ഉണ്ടാക്കിയാൽ ഞങ്ങളുടെ മുസ്‌ലിം വോട്ടുകൾ പോകും അതുകൊണ്ടു ഞങ്ങൾ പ്രചാരണം കടുപ്പിച്ചില്ല എന്നാണ് .
പിന്നീട് ബിജെപി രൂപീകരിക്കുമ്പോൾ ഓ രാജഗോപാൽ പ്രസിഡന്റും കെ ജി മാരാരും ഞാനും ജനറൽ സെക്രട്ടറി മാരുമായിരുന്നു.ജനതാ പാർട്ടി പൊളിഞ്ഞു ഭാരതീയ ജനതാപാർട്ടി രൂപം കൊണ്ടതിലും ഏറ്റവും സന്തോഷിച്ച ആളാണ് കെ ജി മാരാർ.അദ്ദേഹം രാജേട്ടന് ശേഷം പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായി. അദ്ദേഹം പ്രസിഡന്റ് ആയി ഇരുന്നപ്പോളും ഞാൻ ജനറൽ സെക്രട്ടറി ആയിരുന്നു. അത് 1982 മുതൽ 1987 വരെ യുള്ള രണ്ടു ടെം ആയിരുന്നു. പിന്നീട് 1987 ൽ രണ്ടു ടെം ഞാൻ ആയിരുന്നു പ്രസിഡന്റ്. ശേഷം 1993 ൽ വീണ്ടും കെ ജി മാരാർ പ്രസിഡന്റ് ആയി.ആ പദവിയിൽ ഇരിക്കുമ്പോൾ ആണ് 1995 ൽ അദ്ദേഹം മരണമടഞ്ഞത്.
ആ കാലത്ത് അദ്ദേഹത്തെ പ്രമേഹത്തിന്റെ പിടിയിലായി.അതിനോട് ചേർന്നുള്ള ഹൃദ്രോഗവും അദ്ദേഹത്തെ അലട്ടി.എന്നാൽ താനൊരു ഹൃദ്രോഗിയാണെന്നു അംഗീകരിക്കാൻ മാരാർ ജി തയ്യാറായില്ല. അദ്ദേഹം ഇതിനെ അവഗണിച്ചുകൊണ്ട് പൊതുയോഗങ്ങളിൽ ഒക്കെ കൂടുതൽ സമയവും കൂടുതൽ തീവ്രതയോടും കൂടി പ്രസംഗിച്ച് കൊണ്ടിരുന്നു ,വിവിധ വേദികളിൽ അദ്ദേഹം പതിനായിരങ്ങളെ കോരിത്തരിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തി. ഇതൊക്കെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. കേരളത്തിലെ മൂന്നു പ്രമുഖ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ അദ്ദേഹത്തോട് പൂർണ്ണ വിശ്രമം നിർദേശിച്ചു. എന്നാൽ അതിനെ അവഗണിച്ചു കൊണ്ട് ജനങ്ങളുടെ ഇടയിൽ തന്നെ നിൽക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ അദ്ദേഹം യാത്ര ചെയ്തിരുന്ന കാർ നെടുമങ്ങാട് വെച്ച് ബസിൽ മുട്ടി.അദ്ദേഹത്തെ മെഡിക്കകൾ കോളേജിൽ അഡ്മിറ്റ് ചെയ്തു. അപ്പോഴും വിശ്രമം അനന്ത അദ്ദേഹം അംഗീകരിക്കാൻ തയ്യാറായില്ല .പിന്നീട് സംസ്ഥാന കമ്മിറ്റി യോഗം കോട്ടയത്ത് ചേര്ന്നപ്പോള് ആരോടും പറയാതെ അദ്ദേഹം അതിൽ പങ്കെടുത്തു. എല്ലാ ഡോക്ടർമാരും അദ്ദേഹത്തിന് ഹൃദയ ശസ്ത്രക്രിയ ആവശ്യമെന്നു പറഞ്ഞിരുന്നു . അതിനായി അന്നത്തെ ജനറൽ സെക്രട്ടറി പ്രമോദ് മഹാജൻ ബോംബെയിൽ വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു. എന്നാൽ അദ്ദേഹം അതിനു പോകാൻ തയ്യാറായില്ല . ഓരോരോ ഒഴിവു കഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു .കോട്ടയം സമ്മേളനം കഴിഞ്ഞു തൊടുപുഴയും അതിനുശേഷം തൃപ്പൂണിത്തുറ എസ് എൻ ആയുർവേദ മെഡിക്കൽ സെന്റർ എന്നഒരു ആശുപത്രിയിലും അദ്ദേഹം പോയി .
ഒരു ദിവസം ഞാൻ മാന്നാർ ഒരു പാർട്ടി പരിപാടിക്ക് പോകുമ്പോൾ (ഓടിസി ക്കു പങ്കെടുക്കാൻ ) അവിടുത്തെ സംഘാടകർ പറഞ്ഞു എറണാകുളം സുധീന്ദ്ര ഹോസ്പിറ്റലിൽ കെജി മാരാരെ പ്രവേശിപ്പിച്ചു എന്ന്. അടിയന്തിരമായി അവിടെ എത്താൻ ആവശ്യപ്പെട്ടു. അങ്ങിനെ ഞാൻ അവിടെ എത്തിയപ്പോൾ അദ്ദേഹം ഏതാണ്ട് അർദ്ധ ബോധാവസ്ഥയിൽ ആയിരുന്നു. എങ്കിലും എന്നെ തിരിച്ചറിഞ്ഞു. അതിന് ശേഷം ഏതാണ്ട് ഒരു മണിക്കൂർ സമയത്തിനുള്ളിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
അദ്ദേഹത്തിന്റെ ഭൗതിക ദേഹം കണ്ണൂർ പയ്യാമ്പലം കടപ്പുറത്താണ് ദഹിപ്പിച്ചത്. എറണാകുളം മുതൽ കണ്ണൂർ വരെ മറ്റെതൊരു ദേശീയ നേതാവിനും ലഭിച്ചതുപോലെ സ്നേഹോഷ്മളമായ ഒരു യാത്ര അയപ്പ് അദ്ദേഹത്തിന് ലഭിച്ചു. പാതയുടെ ഇരുവശങ്ങളിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാൻ പാർട്ടിപ്രവർത്തകരും സ്വയം സേവകരും സംഘബന്ധുക്കളും കാത്തു നിന്നിരുന്നു.പയ്യാമ്പലത്ത് ഏ കെ ജി യെ ഒക്കെ അടക്കിയതിന്റെ തൊട്ടടുത്ത് അദ്ദേഹത്തെ അടക്കം ചെയ്തു.
പരമേശ്വർ ജി പറഞ്ഞത് ” കേരളാ നിയമസഭയിൽ കെ ജി മാരാരുടെ സാന്നിധ്യം അനിവാര്യമായിരുന്നു.എന്നാൽ കേരളത്തിലെ രാഷ്‌ട്രീയ സംവിധാനത്തിന്റെ കുറവുകൾ കൊണ്ടാണ് അത് സാധിക്കാതെ പോയത്” എന്നാണ്.
കേരളാ രാഷ്‌ട്രീയത്തിൽ കെ ജി മാരാർ ഒഴിച്ചിട്ട സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അതിനു പകരം മറ്റൊരാളെ ചൂണ്ടിക്കാണിക്കാൻ ഇല്ല
കെ രാമൻ പിള്ള















