ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരെ ലക്ഷ്യംവെച്ച് നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. ബിഹാറിലെ 12 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും പഞ്ചാബിലെ ലുധിയാനയിലും ഗോവയിലുമാണ് എൻഐഎ റെയ്ഡ് നടത്തിയത്.
ബിഹാറിലെ ദർഭംഗയിലും മോത്തിഹാരിയിലുമാണ് റെയ്ഡ് നടത്തുന്നത്. നിരോധിത പിഎഫ്‌ഐ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സംഘം ദർഭംഗയിൽ എത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധപ്പെട്ട് ദർഭംഗയിലെ ഉറുദു ബസാറിലുള്ള ദന്തഡോക്ടർ ഡോ.സരിക് റാസ, സിങ്വാര പോലീസ് സ്റ്റേഷൻ പരിധിയിലെ ശങ്കർപൂർ ഗ്രാമവാസിയായ മെഹബൂബ് എന്നിവർക്കെതിരെ അന്വേഷണം നടക്കുന്നത്.
മോത്തിഹാരിയിൽ പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസിൽ സജ്ജാദ് അൻസാരിയുടെ വസതിയിൽ റെയ്ഡ് നടക്കുകയാണ്. സജ്ജാദ് കഴിഞ്ഞ 14 മാസമായി ദുബായിൽ ജോലി ചെയ്യുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സജ്ജാദിന്റെ ആധാർ കാർഡും പാൻ കാർഡും ചില രേഖകളും ഇയാളുടെ വസതിയിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. പിഎഫ്ഐയും അതിന്റെ അനുബന്ധ സംഘടനകളോ തീവ്രവാദവും അതിന് ധനസഹായവും നൽകൽ, തീവ്രവാദം ലക്ഷ്യമിട്ടുള്ള ക്രൂരമായ കൊലപാതകങ്ങൾ, രാജ്യത്തിന്റെ ഭരണഘടനാ സജ്ജീകരണങ്ങളെ അവഗണിക്കൽ, പൊതു ക്രമം തടസ്സപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ജമ്മുകശ്മീരിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
Comments