തിരുവനന്തപുരം: പ്രധാനമന്ത്രി കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരള വികസനത്തിന് പുതിയതായൊന്നും കേന്ദ്ര സർക്കാർ നൽകുന്നില്ലെന്നും എല്ലാം പഴയകാര്യങ്ങൾ എടുത്തുപറയുക മാത്രമാണ് ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പച്ചക്കള്ളം പ്രചരിപ്പിക്കുന്ന പരിപാടിയായി മാറിയെന്നും കേരളത്തിന്റെ വികസനത്തിന് പ്രത്യേക പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിക്കപ്പെട്ടില്ലെന്നും ഗോവിന്ദൻ ആരോപിച്ചു. എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഗോവിന്ദന്റെ വിമർശനം.
പ്രധാനമന്ത്രി ആർഎസ്എസുകാരനെ പോലെയാണ് സംസാരിക്കുന്നതെന്ന് ഗോവിന്ദൻ പരാമർശിച്ചു. ഉത്തരേന്ത്യൻ പ്രദേശങ്ങളിലെ ക്രൈസ്തവരുമായി ബിജെപി സൗഹൃദത്തിലാണെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഹിന്ദുത്വം പറഞ്ഞു നടക്കുന്നവർക്ക് എങ്ങനെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനാകും. കേരളത്തിൽ ബിജെപിയ്ക്ക് ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും കലാകാരന്മാരെക്കൊണ്ട് ബിജെപിയ്ക്ക് ഒരു ഓളവും ഉണ്ടാകാൻ സാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വന്ദേഭാരത് ഒരു സാധാരണ ട്രെയിൻ മാത്രമാണ്. പ്രധാനമന്ത്രി നടത്തുന്നത് വസ്തുതാ വിരുദ്ധ പരാമർശമാണ്. പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ റോഡുകളിൽകൂടി മാത്രമേ ധൈര്യമായി നടന്നു പോകാൻ സാധിക്കുകയുള്ളുവെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് പ്രോട്ടോക്കോൾ പ്രകാരമുള്ള എന്തെങ്കിലും തടസംകൊണ്ടാകാമെന്നും മേയറെയും ക്ഷണിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗോവിന്ദൻ വ്യക്തമാക്കി.
Comments