മലയാളികൾക്ക് ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഹാസ്യരംഗങ്ങൾ സമ്മാനിച്ചായിരുന്നു നടൻ മാമുക്കോയ ഈ ലോകത്തോട് വിടപറഞ്ഞത്. എണ്ണിയാലൊടുങ്ങാത്ത ആ ഹാസ്യകഥാപാത്രങ്ങൾക്ക് എന്നും മലയാളികളുടെ ഹൃദയത്തിലാണ് സ്ഥാനം. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത അദ്ദേഹത്തിന്റെ അഭിനയപാടവത്തിന് പകരം വയ്‌ക്കാൻ മറ്റൊരു കലാകാരൻ ഇതുവരെയും ജന്മം കൊണ്ടിട്ടില്ല. ചിരിയുടെ സുൽത്താനെന്നും ഹാസ്യസാമ്രാട്ടെന്നും വിശേഷിപ്പിക്കുന്ന മലയാളക്കരയുടെ സ്വന്തം മാമുക്കോയയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് സഹതാരങ്ങൾ. മാമുക്കോയ എന്ന അതുല്യ നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞ മഹാഭാഗ്യത്തെക്കുറിച്ചാണ് ഈയവസരത്തിൽ നടൻ മോഹൻലാൽ പങ്കുവയ്‌ക്കുന്നത്.
“നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്‌ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ…” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു..
Comments