ന്യൂഡൽഹി: മദ്യനയ കുംഭക്കോണ കേസിലെ പ്രതിയായ മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി മെയ്-12 വരെയാണ് നീട്ടിയിരിക്കുന്നത്. ഡൽഹി റൂസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
മദ്യനയ കുംഭക്കോണ കേസിൽ സിസോദിയയ്‌ക്കും മറ്റ് നാല് പ്രതികൾക്കുമെതിരെ സിബിഐ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. മനീഷ് സിസോദിയ, അമൻദീപ് സിംഗ് ധാൽ, അർജുൻ പാണ്ഡെ, ബുച്ചി ബാബു ഗോരന്ത്‌ല എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികളിൽ മനീഷ് സിസോദിയയും അമൻദീപ് ധാലും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ബുച്ചിബാബുവിന് 2023 മാർച്ച് 6-ന് ജാമ്യം ലഭിച്ചിരുന്നു.
ഡൽഹി സർക്കാരിന്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 7 എ, ഐപിസി 120, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് സിസോദിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments