വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാവ് എം. രഞ്ജിത്ത്. കാസർകോട് സിനിമ ചിത്രീകരണം ഒരുക്കുന്നത് എളുപ്പത്തിൽ ലഹരി മരുന്ന് ലഭിക്കാനാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന. ഇതിനെതിരെ കാസർകോട് സിനിമാ പ്രവർത്തകർ നിയമനടപടി ആരംഭിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കാസർകോട് ജില്ലയെയും അവിടത്തെ നിയമ വ്യവസ്ഥയെയും അവഹേളിക്കുന്ന പ്രസ്താവനയാണ് രഞ്ജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നുമായിരുന്നു ജില്ലയിലെ സിനിമാ പ്രവർത്തകരുടെ ആവശ്യം. കാസർകോട് ജില്ലയിലെ ജനങ്ങളെ തന്റെ പ്രസ്താവന വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.
Comments