പത്തനംതിട്ട: ഗവി ടൂർ പാക്കേജിൽ നിരക്ക് കൂട്ടി കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ. കെ.എസ്.ആർ.ടി.സിയുടെ പാക്കേജിൽ ഭക്ഷണം ഉൾപ്പടെ എല്ലാത്തിനും വില വർദ്ധിപ്പിച്ചിരിക്കുകയാണ്. 10 രൂപയായിരുന്ന പ്രവേശനഫീസ് 20 രൂപയാക്കി. ഭക്ഷണ നിരക്കിൽ നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് 200 രൂപയും 100 രൂപയായിരുന്ന വെജിറ്റേറിയൻ ഭക്ഷണത്തിന് ഇനി 150 രൂപയായും വർധിപ്പിച്ചു. അരമണിക്കൂർ ബോട്ടിംഗിന്റെ ചാർജ് 100 രൂപയിൽനിന്ന് 150 രൂപയാക്കി.
കെ.എഫ്.ഡി.സിയും കെ.എസ്.ആർ.ടി.സിയും സംയുക്തമായി ചേർന്നാണ് ടൂർ പാക്കേജ് നടത്തുന്നത്. നിലവിൽ പത്തനംതിട്ടയിൽ നിന്ന് തുടങ്ങുന്ന പാക്കേജിൽ പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് എന്നിവ ഉൾപ്പെടെ 1300 രൂപയാണ്. കെ.എഫ്.ഡി.സി. നിരക്ക് വർധിപ്പിച്ചതോടെയാണ് ടിക്കറ്റ് നിരക്കിൽ കെ.എസ്.ആർ.ടി.സി മാറ്റം . ഇത് ടൂറിസം പദ്ധതിയെ പ്രതിസന്ധിയിലാക്കുമെന്നും അധികൃതർ പറയുന്നു.
കെ.എഫ്.ഡി.സിയുടെ കീഴിൽ വരുന്ന എക്കോ ടൂറിസം കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. കെ.എസ്.ആർ.ടി.സി വിനോദയാത്രയോടെ ഗവിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് കെ.എഫ്.ഡി.സിയുടെ വരുമാനത്തിൽ വലിയ വർദ്ധവാണ് ഉണ്ടാക്കിയത്. മുൻപ് പാക്കേജിന് തുച്ഛമായ തുക ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിമാസം 30 ലക്ഷത്തിലധികമാണ് കെ.എഫ്.ഡി.സിക്ക് കിട്ടുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വില വർദ്ധന വരുത്തിയത്.















