എറണാകുളം: ആലുവയിൽ കഞ്ചാവ് കേസിൽ പിടിയിലായ ഗ്രേഡ് എസ്ഐയുടെ മകൻ മുൻപും നാല് പോലീസ്, എക്സൈസ് കേസുകളിലെ പ്രതി. റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിട്ടും മകനെ ഹാജരാക്കാൻ ഗ്രേഡ് എസ്ഐ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ മകനെ അബുദാബിയിലേക്ക് കടത്താനുള്ള ഗ്രേഡ് എസ്ഐ സാജന്റെ ശ്രമമാണ് അച്ഛനെയും മകനെയും അഴിക്കുള്ളിലാക്കിയിരിക്കുന്നത്. ഈ മാസം മുപ്പതാം തിയതി വിരമിക്കാനിരിക്കെയാണ് മകൻ കാരണം ആലുവ തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജന് സബ് ജയിലിൽ കഴിയേണ്ടി വരുന്നത്. പോലീസ് സേനയിൽ നിന്നുണ്ടായ വലിയ സമ്മർദ്ദത്തെ തുടർന്നാണ് ആലുവ റൂറൽ പോലീസ് എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സാജനെയും മകൻ നവീനെയും അറസ്റ്റ് ചെയ്തത്.
28 കിലോ കഞ്ചാവ് ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്തപ്പോൾ തന്നെ അത് കൈപ്പറ്റുന്നതിനായി നവീൻ വരുമെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. പ്രതിയെത്തിയ ജീപ്പിന് മുന്നിലേക്ക് പോലീസ് എത്തിയെങ്കിലും നിമിഷ നേരം കൊണ്ട് കടന്ന് കളയുകയായിരുന്നു. പിന്നീട് ഈ വാഹനം പോലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനത്തിനുള്ളിൽ സാജനെ കണ്ടെത്തി. മറ്റൊരു കാർ കൈമാറിക്കൊണ്ട് മകൻ രക്ഷപ്പെടുന്നതിനായി സാജൻ സഹായിച്ചുവെന്ന് ഇതോടെ അന്വേഷണ സംഘത്തിന് ബോദ്ധ്യമായി. സംഭവത്തിന് പിന്നാലെ റൂറൽ എസ്പി നേരിട്ട് സാജനെ വിളിപ്പിച്ചു. എന്നാൽ മകൻ എവിടെ എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു സാജൻ നൽകിയ മറുപടി. ഇതിന് പിന്നാലെയാണ് ബെംഗളൂരു വഴി നവീനെ അബുദാബിയിലേക്ക് മാറ്റാൻ എല്ലാ കരുക്കളും നീക്കിയത് സാജനാണെന്ന വിവരം പോലീസിന് ലഭിച്ചത്.
ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതു. 28 കിലോ കഞ്ചാവ് ഒന്നരലക്ഷം രൂപയ്ക്കാണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ വഴി ഒഡീഷയിൽ നിന്ന് നവീൻ ആലുവയിലെത്തിച്ചത്. ഇത് മൂന്നിരട്ടി വിലയ്ക്ക് ആലുവ പെരുമ്പാവൂർ മേഖലയിൽ വിറ്റഴിക്കാനായിരുന്നു ലക്ഷ്യം. ഇതരസംസ്ഥാന തൊഴിലാളികളിലൂടെ തന്നെ ചില്ലറ വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സാജനും മകൻ നവീനും ഉൾപ്പടെ കേസിൽ ഇതുവരെ അറസ്റ്റിലായ ഏഴ് പ്രതികൾ ആലുവ സബ്ജയിലിൽ റിമാൻഡിലാണ്.
Comments