കൽപ്പറ്റ: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷംകഴിച്ച് അവശനിലയിൽ കൃഷിയിടത്തിൽ കണ്ടെത്തിയ ദേവസ്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അവശനിലയിൽ വയലിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.
വേനൽ മഴയിലും കാറ്റിലും സൈജന്റെ അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു.
ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു കടമെടുത്തത്.
അതേസമയം, തന്നെ കഴിഞ്ഞ ഡിസംബറിൽ ജപ്തി ഭീഷണിയിൽ മനംനൊന്ത് കർഷകൻ ജീവിതം അവസാനിപ്പിച്ചിരുന്നു. സംഭവത്തിൽ കോഴിക്കോട് പേരാമ്പ്ര അരികുളം കുരുടിമുക്ക് കോരത്ത്കുനി ( താപ്പള്ളിതാഴ ) വേലായുധൻ (64) ആയിരുന്നു ആത്മഹത്യ ചെയ്തത്. വേലായുധൻ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. തുടർന്ന് വീട്ടുവളപ്പിലെ മാവിലാണ് വേലായുധനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.
Comments