സൗരയൂഥത്തിലെ അഴകേറിയ ഗ്രഹമാണ് ശനി. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ബില്യൺ കിലോമീറ്റർ അകലെയാണ് ഈ വളയഗ്രഹം സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാൾ ഒമ്പത് മടങ്ങ് വലുപ്പമുള്ള ശനി ഗ്രഹം വാനനിരീക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏതൊരു നിരീക്ഷകന്റെയും മനം കവരുന്നതാണ് ടെലിസ്‌കോപ്പിലൂടെയുള്ള ശനിയുടെ വളയത്തിന്റെ കാഴ്ച. നഗ്നനേത്രങ്ങൾ കൊണ്ട് ശനിയെ കാണാൻ കഴിയുമെന്നതിനാൽ ചരിത്രാതീത കാലം മുതൽ തന്നെ മനുഷ്യന് ശനി ഗ്രഹത്തെ കുറിച്ച് അറിവുണ്ട്. 1610-ൽ ഗലീലിയോ ഗലീലിയാണ് ടെലിസ്‌കോപ്പിലൂടെ ശനിയുടെ വളയം ആദ്യമായി നിരീക്ഷിച്ചത്.
നൂറ്റാണ്ടുകൾക്കിപ്പുറം ഈ വലയങ്ങൾ അപ്രത്യക്ഷമാകുന്നതായാണ് ശാസ്ത്രലോകം തരുന്ന വിവരം. കോടി കണക്കിന് പാറകഷ്ണങ്ങളും പൊടി പടലങ്ങളും ചേർന്ന വളയങ്ങൾ പതുക്കെ നശിച്ചുകൊണ്ടിരിക്കുകയാണ്. എത്ര വർഷം കൊണ്ട് ഇവ പൂർണമായും മായുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നില്ല. ഈ വളയങ്ങളുടെ കട്ടി കുറഞ്ഞ് നേർത്തതാകുന്നുവെന്നാണ് കണ്ടെത്തൽ.
ശനിയുടെ വലയങ്ങൾക്ക് 100 ദശലക്ഷം വർഷത്തെ പഴക്കം മാത്രമാണുള്ളത്. കോസ്മിക് സ്‌കെയിലിൽ വളരെക്കാലം നീണ്ടുനിൽക്കുന്നതായി തോന്നുമെങ്കിലും, ഈ വളയങ്ങളുടെ ഭാവി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. വളയങ്ങൾ പൂർണമായും അപ്രത്യക്ഷമാകാൻ ഇനിയും 100 ദശലക്ഷം വർഷങ്ങളെടുക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ‘വേഗത്തിലുള്ള മരണം’ എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തുന്ന ഡോ. ജെയിംസ് ഒ ഡോനോഗ് പറയുന്നത്. 100 ദശവർഷമെന്നത് ശാസ്ത്രലോകത്തിന് വളരെ കുറഞ്ഞ സമയമായതിനാലാണ് വേഗത്തിലുള്ള മരണമെന്ന് വിശേഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ശനിയുടെ വളയത്തെ കുറിച്ച് അതിശയിപ്പിക്കുന്ന വിവരങ്ങള് നാസ പുറത്തുവിട്ടിരുന്നു. ശനിയുടെ വളയം ഒറ്റ വളയമല്ല. പ്രധാന വളയങ്ങൾ ഏഴെണ്ണമാണ്. ഇവയ്‌ക്ക് ഓരോന്നിനുമിടയിൽ വിടവുകളുണ്ട്. ഇവയ്‌ക്കെല്ലാം കൂടി 500 മുതൽ 100-ത്തിന് ഇടയിൽ വരെ ഉപവളയങ്ങളുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാൾ വിസ്താരമുണ്ട് ഇവയ്‌ക്ക്. ഇവയുടെ ശരാശരി കനം ഒരു കിലോമീറ്ററിൽ താഴെയാണ്. നേർത്ത വളയങ്ങളിലൂടെ അപ്പുറത്തെ നക്ഷത്രങ്ങൾ കാണാനാകും.
ശനിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കോടി കണക്കിന് പാറക്കഷ്ണങ്ങളും പൊടിപടലങ്ങളും ചേർന്നതാണ് ഈ വളയങ്ങൾ. ഇവയ്‌ക്ക് ചെറു തരിയുടെ മുതൽ ബസിന്റെ വലുപ്പം വരെ കാണും. ഭൂമിയിൽ നിന്ന് ഏറെ ദൂരെയാണ് ശനി. അതുകൊണ്ട് തന്നെ പാറക്കഷ്ണങ്ങൾക്കിടയിലുള്ള വിടവ് കാണാൻ കഴിയില്ല. അതാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒറ്റ വളയമായി തോന്നുന്നത്. മനുഷ്യന്റെ ത്രിമാന കാഴ്ച പരിമിതിയാണ് ഇതിന് ആധാരം. ശനിയുടെ ശക്തമായ ഗുരുത്വാകർഷണത്തിന് വിധേയമായി അതിന്റെ ഒരു ഉപഗ്രഹം ചിതറി പോയപ്പോഴാണ് വളയത്തിലെ പൊടിപടലങ്ങളും പാറക്കല്ലുകളും ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.















