തിരുവനന്തപുരം: ലോകരക്ഷാ സമർത്ഥം അവതരിച്ച ശ്രീ ചണ്ഡികാ ദേവിയുടെ ദേവീ മാഹാത്മ്യത്തിലെ 700 ശ്ലോകങ്ങളെ ജനഹൃദയങ്ങളിലേക്ക് ആവാഹിച്ചുകൊണ്ട് തിരുവനന്തപുരത്തിന്റെ മണ്ണിൽ നവ ചണ്ഡികാ മഹായജ്ഞം നടക്കും. മെയ് 6, 7 തീയതികളിലായി പൂജപ്പുര സരസ്വതി മണ്ഡപത്തോട് ചേർന്നുള്ള മൈതാനത്താണ് നവ ചണ്ഡികാ മഹായജ്ഞം നടക്കുന്നത്. ശ്രീപാദശങ്കരി പീഠത്തിന്റെയും ലളിതായനം ട്രസ്റ്റിന്റെയും പരമാചാര്യനും സർവ്വോപരി തന്ത്രശാസ്ത്രത്തിലും കേരളീയ തന്ത്രവിദാനങ്ങളിലും അഗാധ പാണ്ഡിത്യവും ശ്രേഷ്ഠനുമായ ബ്രഹ്‌മശ്രീ മാധവ മുനീവ്രത ഭാരതിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നവ ചണ്ഡികാ മഹായജ്ഞം നടക്കുക. ശ്രീലളിതായനം ട്രസ്റ്റാണ് സംഘാടകർ.
കേരളതന്ത്ര ശാസ്ത്രാനുസരണമായിട്ടുള്ള പൂജാ-ഹോമവിധികളിലൂടെ, നവരാത്രിപൂജയിൽ ഒമ്പതു ദിവസങ്ങളിലായി ക്രമത്തിൽ ആരാധിക്കപ്പെടുന്ന ഈ 9 ദുർഗ്ഗാദേവീ ഭാവങ്ങളെ ഒരുമിച്ച്, ഒരേസമയം യജ്ഞവേദിയിലെ വിശേഷപ്പെട്ട 9 ഹോമകുണ്ഡങ്ങളിലായി ആവാഹിച്ച് ദുർഗ്ഗാസപ്തശതിയിലെ 700 ശ്ലോക മന്ത്രങ്ങളാൽ വിശേഷ പായസം, ആഹൂതി ചെയ്തുകൊണ്ടും വീരഭദ്ര- ഗണപതി സഹിതരായി വിരാജിച്ചരുളുന്ന, ബ്രഹ്‌മാണി, മാഹേശ്വരി, കൊമാരീ, വൈഷ്ണവി, വാരാഹീ, ഇന്ദ്രാണി,. ചാമുണ്ഡാ എന്നീ സപ്തമാതൃക്കൾക്കും സർവ്വമാതൃഗണങ്ങൾക്കും പ്രത്യേകം ഹവിസ്സിനാൽ ബലിതൂകിക്കൊണ്ടും സമസ്ത ലോക ദുരിത ശാന്തിയ്‌ക്കായി പ്രാർത്ഥിച്ചു കൊണ്ട് ചെയ്യുന്ന മഹാ യജ്ഞമാണ് നവചണ്ഡികാ യജ്ഞം.
കേരളത്തെ സംബന്ധിച്ച് ദേവപ്രീതിയ്‌ക്കായി കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലും മറ്റു പല വിധാനങ്ങളിലും വിരളമായി കണ്ടുവരുന്ന ഹോമ വിധാനമാണ് ചണ്ഡികാ ഹോമം. നവ ചണ്ഡികാ മഹായജ്ഞത്തിൽ പങ്കുചേരുന്നത് അത്ത്യുത്തമമാണ്. അത്രയും വിശേഷപ്പെട്ട ഈ യജ്ഞത്തിൽ പങ്കെടുത്താൽ ഒരു മനുഷ്യനു വേണ്ട എല്ലാ സർവാഭിഷ്ടങ്ങളോടൊപ്പം മുക്തിയും ലഭിച്ചു സർവ്വൈശ്വര്യ പ്രാപ്തി കൈവരും. സർവ്വകാര്യസിദ്ധി, ധനസമൃദ്ധി, ശത്രുസംഹാരം, രോഗശമനം, ശാപതാപനിവൃത്തി തുടങ്ങി സകല ദുരിത നിവാരണങ്ങളും നടക്കും.















