കോഴിക്കോട്: ലോക കായിക വേദിയിലെ പി.ടി. ഉഷയെന്ന കേരളത്തിന്റെ അഭിമാനത്തെ ആരെങ്കിലും അപമാനിക്കുകയാണെങ്കിൽ ആദ്യം എതിർപ്പ് പ്രകടിപ്പിക്കേണ്ടത് കേരളമാണ്. എന്നാൽ ഉഷയെ ആരുംതന്നെ എതിർക്കുകയോ തടയുകയോ ചെയ്തിട്ടില്ലെങ്കിലും അപമാനിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ. പാർട്ടി നേതാക്കൾ ഉഷയെ കുറ്റപ്പെടുത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നു. കൂടാതെ ഡിവൈഎഫ്ഐ പ്രകടനം നടത്തുകയും ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് മുന്നിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തുകയും ചെയ്തു.
ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി എത്തിയ പി.ടി. ഉഷയ്ക്ക് ഊഷ്മളമായ സ്വീകരണമായിരുന്നു താരങ്ങൾ നൽകിയത്. സമരക്കാർ ഒറ്റയ്ക്കും കൂട്ടായും ഉഷയുമായി സംവദിച്ചു. കാര്യങ്ങളെല്ലാം അന്വേഷിച്ചതിന് ശേഷം വട്ടമിട്ടിരുന്ന് സംസാരിച്ചിട്ടാണ് ഉഷ സമരപ്പന്തലിൽനിന്ന് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ സമരക്കാരായ കായികതാരങ്ങൾ ഉഷയ്ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും സെൽഫി എടുക്കുകയും ചെയ്തു. കായിക താരങ്ങൾക്ക് പി.ടി. ഉഷ എന്നത് കായിക ലോകത്തിന്റെ അഭിമാനവും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എംപിയുമാണ്.
എന്നാൽ സമരപ്പന്തലിൽ നടത്തിയ സന്ദർശനം പി.ടി. ഉഷ ഒരു പ്രചാരണ പരിപാടിയാക്കിയില്ല. ഒളിമ്പിക് അസോസിയേഷനിലെ പതിവ് ഇടപാടുകാരുടെ മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ഒരു സംഘമാണ് ഉഷയുടെ സന്ദർശനം വിവാദമാക്കിയത്. പിന്നാലെ ഇത് കേരളത്തിലെ സഖാക്കൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിച്ച് ഉഷയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.
പി.ടി. ഉഷയുടെ ജന്തർ മന്തർ സന്ദർശനം കേരളത്തിൽനിന്ന് നേരേ ഡൽഹിയിലത്തിയതിന് ശേഷം സമരക്കാരെ കാണുന്ന വിധത്തിലായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിടി ഉഷയുടെ സന്ദർശനം മാദ്ധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. പിന്നീട് മിറർ നൗ എന്ന ടിവി ചാനലാണ് ഉഷയോടും ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയോടും സമരം സംബന്ധിച്ച് സംസാരിച്ചത്. ഉഷയുടെ പ്രതികരണങ്ങളിലെവിടെയും ‘ഗുസ്തി താരങ്ങൾ അച്ചടക്കം ലംഘിച്ചു’ എന്ന പരാമർശമില്ല. എന്നാൽ ചാനലിൽ ഇംഗ്ലീഷിൽ എഴുതിക്കാണിചച്ചിരുന്നത് ‘ഡിസിപ്ലിൻ ലംഘിച്ചു’ എന്നായിരുന്നു. ഇത്തരത്തിൽ ഒരു പ്രതികരണം ഉഷ നടത്തിയിട്ടില്ല. ഇക്കാരണത്താലാണ് ഉഷ ഗുസ്തി താരങ്ങളെ ആക്ഷേപിച്ചുവെന്ന് വിമർശിക്കുന്നത്.
സമരപ്പന്തലിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ ഹരിയാനയിലെ റസലിംഗ് ഫെഡറേഷൻ തലവനും കോൺഗ്രസ് നേതാവുമായ ദീപേന്ദർസിങ് ഹൂഡയുടെ അനുയായികൾ ഉണ്ടാക്കിയ തിക്കും തിരക്കും ഒഴിവാക്കി പി.ടി. ഉഷയും ഉദ്യോഗസ്ഥരും കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ചിലർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ആസ്ട്രേലിയയിൽ നടന്ന ഒളിമ്പിക് മുന്നൊരുക്ക യോഗത്തിൽ ഗുസ്തിയും അമ്പെയ്ത്തും മത്സര ഇനങ്ങളായി നിലനിർത്താൻ ഉഷയുടെ നേതൃത്വത്തിലുള്ള ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സംഘം ശക്തമായ നിലപാടെടുത്ത് വാദിച്ചിരുന്നു. ഇത്തരത്തിലുള്ള ഇന്ത്യൻ നിർദ്ദേശം നടപ്പാക്കിച്ച കാര്യം മറച്ചുവെക്കുന്നതിനുള്ള ശ്രമത്തിലാണ് ചില പാർട്ടി പ്രവർത്തകർ. ഇന്ത്യയ്ക്ക് ഏറെ മെഡൽ കിട്ടാറുള്ള ഈ രണ്ട് ഇനങ്ങൾ ഒളിമ്പിക്സ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കുകയോ മത്സര ഇനങ്ങൾ കുറയ്ക്കുകയോ ചെയ്യാനുള്ള ചില രാജ്യങ്ങളുടെ പരിശ്രമങ്ങളാണ് ഉഷയും സംഘവും തകർത്തത്. ഉഷയ്ക്കെതിരേ കമ്മ്യൂണിസ്റ്റ് സഖാക്കൾ നടത്തുന്ന ആക്ഷേപങ്ങളും വിമർശനങ്ങളും ഇതാദ്യമല്ല. സിപിഎം മഹിളാ നേതാക്കളായ പി.കെ. ശ്രീമതിയും കൂട്ടരും ഗുസ്തിത്താരങ്ങളുടെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. അതിനു പുറമേ ഉഷയുടെ സന്ദർശനം സിപിഎമ്മിന്റെ അജണ്ടയ്ക്ക് ക്ഷീണമുണ്ടാക്കി.
സിപിഎം അവരുടെ രാഷ്ട്രീയ എതിരാളികളാകാൻ സാധ്യതയുള്ളവരെയെല്ലാം ആക്ഷേപിച്ച് അപ്രസക്തരാക്കാൻ നടത്തുന്ന പതിവ് പരിശ്രമങ്ങളുടെ തുടർച്ചയാണ് പി.ടി. ഉഷയോടും കാണിച്ചുകൊണ്ടിരിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരനെതിരേ വന്ന കുപ്രചാരണങ്ങളും സുരേഷ് ഗോപിക്കെതിരേ ഉയർത്തിയ ആക്ഷേപങ്ങളും ഈ ലക്ഷ്യത്തിലായിരുന്നു.
Comments