ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി ആര് കളത്തിലിറങ്ങിയാലും ബിജെപി അധികാരത്തിൽ തുടരുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി. കോൺഗ്രസ് എങ്ങനെയൊക്കെ പ്രചരണം നടത്തിയാലും സംസ്ഥാനത്ത് ബിജെപി ഭൂരിപക്ഷം ഉറപ്പിക്കുമെന്നും അധികാരത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഹൂബ്ലി സന്ദർശനത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ പ്രിയങ്കഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലിഗാർജ്ജുൻ ഗാർഗെയും സംസ്ഥാനത്ത് പ്രചരണം നടത്തിയിരുന്നു. പ്രചരണത്തിന് വേണ്ടി ആരുവന്നാലും പൂർണഭൂരിപക്ഷത്തോടെ ബിജെപി ചുവടുറപ്പിക്കും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗാന്ധി കുടുംബം ഗോവയിലും ഗുജറാത്തിലും സന്ദർശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. അവരുടെ സന്ദർശനം വെറുതെയാണെന്നും ഒന്നും മാറാൻ പോകുന്നില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്ങിനകൈ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കർണാടകയിൽ ബിജെപി ചുവടുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്. ആദ്യ ഘട്ടത്തിൽ പ്രചരണത്തിൽ കോൺഗ്രസ് മുന്നിട്ട് നിന്നെങ്കിലും പ്രധാനമന്ത്രി കളത്തിലിറങ്ങിയതോടെ സ്ഥിതിമാറി. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവ്വെകൾ ബിജെപിയ്‌ക്ക് അധികാര തുടർച്ചയാണ് പ്രവചിക്കുന്നത്.
Comments