വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. അമേരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവെയ്പ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വെടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അതേസമയം പൊതുജനത്തിന് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒരു അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതായി പോലീസ് മേധാവി ബ്രയാൻ ഹാർവി പത്രസമ്മേളനത്തിൽ പറഞ്ഞു. മരണങ്ങൾ ഉണ്ടായതായി പോലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെ അക്രമി ജനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.















