മലപ്പുറം: താനൂർ ബോട്ടപകടത്തിൽ പ്രതികരണവുമായി കെഎംആർഎൽ എം ഡി ലോക് നാഥ് ബഹ്റ. വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് അദ്ദേോഹം പറഞ്ഞു. വാട്ടർ മെട്രോയിലെ യാത്ര സുരക്ഷിതമാണ്. നിശ്ചിത ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സുരക്ഷക്കായി ജാക്കറ്റുകളുമുണ്ട്. കുട്ടികൾക്കായി പ്രത്യേക ജാക്കറ്റും കൂടാതെ റെസ്ക്യൂ ബോട്ട് വേറെ വാങ്ങിയിട്ടുണ്ട് എന്തെങ്കിലും അപകടം ഉണ്ടായാൽ ഉടൻ എത്തുമെന്നും ലോക് നാഥ് ബഹ്റ വ്യക്തമാക്കി.
എല്ലാത്തരം സുരക്ഷാ സജ്ജീകരണങ്ങളുമുണ്ട്. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ കൊച്ചിൻ ഷിപ്യാർഡിലെ എൻജിനിയർമാരുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ടാണ് താനൂരിൽ ബോട്ട് അപകടത്തിൽ പെട്ടത്. 35- ഓളം പേർ ബോട്ടിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷാപ്രവർത്തനത്തിൽ രക്ഷിക്കാൻ സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടം നടന്ന സ്ഥലത്തും സമീപത്തും തിരച്ചിൽ നടക്കുന്നുണ്ട്. അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.















