മലപ്പുറം: താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബോട്ട് മറിഞ്ഞ സംഭവത്തിൽ പ്രതിയായ ബോട്ടുടമ നാസറിന്റെ കാർ പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനയ്‌ക്കിടെയാണ് കാർ പിടിച്ചെടുത്തത്. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കാറിൽ സഹോദരനും അയൽക്കാരനും കൂടാതെ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവരും പോലീസ് കസ്റ്റഡിയിലായി. നിലവിൽ നാസറിന്റെ വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇയാൾ എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്‌ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Comments