തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് കടത്ത്. മുൻ എസ്എഫ്‌ഐ നേതാവുൾപ്പെട്ട കഞ്ചാവ് കടത്തിന് പിന്നിൽ വമ്പൻ റാക്കറ്റെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. ആന്ധ്രാ, ഒഡീഷാ അതിർത്തിയിൽ നിന്നാണ് സംഘം തിരുവനന്തപുരത്തേ് കഞ്ചാവെത്തിച്ചത്. തലസ്ഥാനത്ത് പത്തിലേറെ തവണ കഞ്ചാവെത്തിച്ചിട്ടുണ്ട്. ഇത് ആർക്കാണ് കൈമാറിയതെന്ന് വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്തതായി സൂചനയുണ്ടെന്നും എക്‌സൈസ് പറഞ്ഞു.
മെയ് ഏഴിനാണ് 100 കിലോ കഞ്ചാവുമായി മുൻ എസ്എഫ്‌ഐ നേതാവ് അഖിൽ ഉൾപ്പെടെ നാലു പേർ പിടിയിലായത്. നെയ്യാറ്റിൻകര സ്വദേശിയാണ് പിടിയിലായ അഖിൽ. സംഭവത്തിൽ ആദ്യം കുറ്റം നിഷേധിച്ച അഖിൽ, വഞ്ചിയൂർ സംസ്‌കൃത സെന്ററിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു താനെന്നാണ് പറയുന്നത്. 2019-ൽ പ്രസിഡന്റായിരുന്നു. താൻ ജഗതിയിൽ വാടകയ്‌ക്ക് താമസിക്കുകയാണ്. താൻ സ്ഥിരമായി വരുന്ന കടയിൽ അരി വാങ്ങാൻ വന്നതാണ്, മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും അഖിൽ എക്സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവർത്തിച്ചു.
എന്നാൽ കുടുംബവുമായി യാത്ര പോകാനെന്ന വ്യാജേന വാടകയ്‌ക്കെടുത്ത വാഹനത്തിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഖിൽ ഉൾപ്പെടെ നാല് പേർ പിടിയിലാകുന്നത്. മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. ഉടമ ജിപിഎസ് പരിശോധിച്ചപ്പോൾ വാഹനം ആന്ധ്രയിൽ എത്തിയതായി കണ്ടെത്തിയിരുന്നു. സംശയം തോന്നിയ ഉടമ വിവരം എക്‌സൈസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ എക്‌സൈസ് സംഘത്തിന്റെ വലയിലായത്.
അറസ്റ്റിലായവരിൽ നിന്ന് 6 എടിഎം കാർഡുകളും 7 മൊബൈൽ ഫോണുകളും എക്‌സൈസ് പിടിച്ചെടുത്തു. മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്‌ക്കയച്ച് ഇടപാടുകാരെ തിരിച്ചറിയാനാണ് എക്‌സൈസ് ശ്രമിക്കുന്നത്. എടിഎം കാർഡുകളിൽ അതത് ബാങ്കുകളിൽ നിന്നു പണം വന്നതും പോയതുമായ വിശദ വിവരം നൽകണമെന്ന് എക്‌സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടിയ കഞ്ചാവിനായി രണ്ടു ലക്ഷം രൂപയാണ് സംഘം മുടക്കിയത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള അഖിൽ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വാങ്ങാനുള്ള 2 ലക്ഷം രൂപ ആരാണ് നൽകിയെന്നതിലും എക്‌സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. കേരളത്തിലെത്തിക്കുന്ന കഞ്ചാവ് 10 മടങ്ങിലേറെ തുകയ്‌ക്കാണ് മാർക്കറ്റിൽ വിൽക്കുന്നത്.
Comments