യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി തീവ്രവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് വൻ സ്വീകാര്യത. മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിട്ടപ്പോൾ 50 കോടിയ്‌ക്കുമേൽ ബോക്സ്ഓഫീസ് കളക്ഷനുമായി മുന്നേറുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളും സിപിഎം, കോൺഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിട്ടും ബോക്സ്ഓഫീസിൽ മുന്നേറുന്ന ചിത്രം അമ്പരപ്പിക്കുകയാണ്. ചൊവ്വാഴ്ച മാത്രം സിനിമ 11 കോടി രൂപയാണ് കളക്ട് ചെയ്തത്.
റിലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുമ്പോൾ ‘ദി കേരള സ്റ്റോറി’ ഇതുവരെ നേടിയത് 56.72 കോടി രൂപയാണ്. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് വിപുൽ ഷായാണ്. അദാ ശർമ നായികയാകുന്ന ചിത്രത്തിൽ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ലഭിച്ച തരത്തിലുള്ള സ്വീകാര്യതയാണ് ദി കേരള സ്റ്റോറിയ്‌ക്കും ലഭിക്കുന്നത്.
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തീവ്രവാദ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിനെതിരെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികൾ രംഗത്ത് വന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്നു എന്നതാണ് ഇവരുടെ ആരോപണം. അതേസമയം, ഐഎസ്ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെ ഉയർത്തി കാണിക്കുന്ന ചിത്രം എങ്ങനെ കേരളത്തെ അപമാനിക്കുന്നതാവും എന്ന് പ്രേക്ഷകരും ചോദിക്കുന്നും.















