താഷ്‌കന്റ്: ലോക പുരുഷ ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ ഉറപ്പാക്കി ഇന്ത്യ. ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. ദീപക് ഭോറിയ 51 കിലോ ഇനത്തിലും മുഹമ്മദ് ഹുസാമുദ്ദീൻ 57 കിലോയിലും നിഷാന്ത് ദേവ് 71 കിലോയിലും സെമി ഫൈനലിൽ പ്രവേശിച്ചു.
കിർഗിസ്താന്റെ നുർഷിത് ദിയുഷബൈവിനെ 5-0 ത്തിന് പരാജയപ്പെടുത്തിയാണ് ദീപക് ക്വാർട്ടറിലെത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ രണ്ട് തവണ വെങ്കലം നേടിയ ഹുസാമുദ്ദീൻ 4-3-ന് ബൾഗേറിയയുടെ ഡയസ് ഇൽബാനെസിനെയും വീഴ്‌ത്തി. ക്യൂബയുടെ നിഷാന്ത് ദേവിനെതിരെ 5-0 ത്തിനായിരുന്നു നിഷാന്തിന്റെ ജയം.
2019-ലെ വെള്ളിയും വെങ്കലവുമാണ് ലോക ബോക്‌സിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ മൂന്ന് പേരും പരാജയപ്പെട്ടാലും വെങ്കല മെഡലുകൾ ലഭിക്കും. വിജേന്ദർ സിംഗ് (വെങ്കലം, 2009), വികാസ് കൃഷ്ണൻ ( വെങ്കലം, 2011), ശിവാ ഥാപ്പ (വെങ്കലം, 2015), ഗൗരവ് ബിധുരി( വെങ്കലം , 2017), മനീഷ് കൗഷിക് (വെങ്കലം, 2019) അമിത് പൻഘൽ( വെള്ളി, 2019), ആകാശ് കുമാർ(വെങ്കലം, 2021) എന്നിവരാണ് ഇന്ത്യയുടെ മെഡൽ ജേതാക്കൾ.















