കോട്ടയം: രണ്ടാം കരിമണൽ കൊള്ളയ്ക്ക് വി ഡി സതീശന്റെ സർക്കാരും
ചൂട്ടുപിടിച്ചു കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. തീരദേശ കരിമണൽ ഖനന-സംസ്കരണ മേഖലയിലെ സ്വകാര്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ, വി. ഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന ബജറ്റിൽ കരിമണൽ ഖനന മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിന് പിന്നാലെ നിയമസഭയിൽ നടന്ന ചർച്ചയിൽ, കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കുന്നത് സർക്കാരിന്റെ പദ്ധതിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് സർക്കാരിന്റെ നടപടികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
തെലങ്കാന ആസ്ഥാനമായുള്ള മിഡ് വെസ്റ്റ് ലിമിറ്റഡ് (Midwest Limited) കമ്പനിയും കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (KMML)-ഉം തമ്മിൽ ധാരണയായതായി കമ്പനി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)-ക്ക് സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു. ഈ രേഖകളുടെ പകർപ്പും വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.
കെഎംഎംഎൽ ക്ഷണിച്ച ടെൻഡറിന്റെ അടിസ്ഥാനത്തിലാണ് ധാരണയുണ്ടായത്. വ്യവസ്ഥകൾ പ്രകാരം മോണോസൈറ്റ് ഉൾപ്പെടെയുള്ള ധാതുക്കളുടെ സംസ്കരണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനും കെഎംഎംഎല്ലിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും മിഡ് വെസ്റ്റിന് ഉപയോഗിക്കാം. കെഎംഎംഎൽ ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്ന് ആദ്യം സ്വകാര്യ കമ്പനിയുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന വ്യവസ്ഥയും രേഖകളിലുണ്ട്.
തോറിയം അടങ്ങിയ മോണോസൈറ്റ് പോലുള്ള തന്ത്രപ്രധാന ധാതുക്കൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, അത്തരമൊരു മേഖലയിലേക്ക് സ്വകാര്യ കമ്പനികൾക്ക് പ്രവേശനം ഇല്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവന രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
മെയ് ആറിന് തന്നെ കമ്പനിയുമായി നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ, പിന്നീട് സംസ്ഥാന ബജറ്റിൽ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച നയപ്രഖ്യാപനം നടത്തിയത് ഈ പദ്ധതിക്ക് വഴിയൊരുക്കാനാണോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കാവുന്ന വിഷയമായതിനാൽ സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും, വിവാദ നടപടികളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















