പൂനെ: യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ് വിശാൽ അഗർവാൾ. മുടി കൊഴിച്ചിലിനെ തുടർന്ന് കേതൻ വിഗ് ( വെപ്പുമുടി) ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാമായിരുന്നുവെന്നും, അത് മറച്ചുവെച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേതൻ വിഗ് ഉപയോഗിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ശക്തമായ പശ്ചാത്തലത്തിലാണ് പിതാവിന്റെ പ്രതികരണം. വിവാഹനിശ്ചയത്തിന് മുമ്പുതന്നെ ഈ വിവരം സിയയുടെ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും, അതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൂനെ പോലീസ് കേസിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, കേതൻ അഗർവാളിന്റെ പ്രതിശ്രുത വധു സിയ ഗോയലും, കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കേസ്.
ജൂൺ 18-ന് ലോഹ്ഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയാണ് കേതൻ അഗർവാൾ മലയിടുക്കിലേക്ക് വീണ് മരിച്ചത്. ആദ്യം അപകടമരണമായാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് സിയ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും പരസ്പരബന്ധമില്ലായ്മയുമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. ആദ്യം കേതൻ ഫോട്ടോ എടുക്കുന്നതിനിടയിൽ വഴുതി വീണതാണെന്ന് പറഞ്ഞ സിയ, പിന്നീട് തനിക്ക് വെള്ളക്കുപ്പി തരുന്നതിനിടയിലാണ് കേതൻ വീണതെന്ന് മാറ്റിപ്പറഞ്ഞു. തുടർന്ന് കോട്ടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ വ്യക്തി ചേതനാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.















