കടൽ കടന്നും കേരള സ്റ്റോറി എത്തി. ഭീകര സംഘടനയായ ഐഎസിന്റെ ഭീകരവാദപ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന ചിത്രം അമേരിക്കയിലും കാനഡയിലുമായി 200-ഓളം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തി. സർഗാത്മക അതിർവരമ്പുകൾക്കപ്പുറമാണ് സിനിമയുടെ ദൗത്യമെന്ന് സംവിധായകൻ സുദീപ്തോ സെൻ വ്യക്തമാക്കി.
ഏറെ കാലമായി കേരളത്തിൽ നിലനിന്നിരുന്ന പ്രശ്നത്തെ നിഷേധിക്കുകയാണ് പലരും. സിനിമയുടെ അതിർവരമ്പുകൾക്കപ്പുറമുള്ള ദൗത്യമാണ് കേരള സ്റ്റോറി. ലോകമെമ്പാടുമുള്ള ജനങ്ങിലേക്ക് എത്തിച്ചേരുകയും അവബോധം വളർത്തുകയും ചെയ്യണ്ടേ ഒരു പ്രസ്ഥാനമാണ് സിനിമയെന്നും സംവിധായകൻ പറഞ്ഞു. സിനിമ ചർച്ച ചെയ്യുന്ന വിഷയം ആഗോള തലത്തിൽ മറച്ച് വെയ്ക്കുന്ന വിഷയമാണ്. അതിന് അറുതി വരുന്നതിനും ലോകമെമ്പാടും ചർച്ചകൾ ആരംഭിച്ച് മാറ്റം സൃഷ്ടിക്കാനായാണ് സിനിമ നിർമ്മിച്ചതെന്ന് നിർമ്മാതാവ് വിപുൽ ഷാ പറഞ്ഞു.
യഥാർത്ഥമായ സംഭവങ്ങളെ ചിത്രീകരിക്കുന്ന സത്യസന്ധമായ കഥയാണ് കേരള സ്റ്റോറി പറയുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയത്തോടെ മുന്നേറുകയാണ്. എന്നാൽ ചിത്രത്തിന്റെ പ്രദർശനം പശ്ചിമബംഗാളിൽ വിലക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കുന്നതിന് പിന്നിലെ യുക്തിയെന്തന്ന് കോടതി ആരാഞ്ഞു. തമിഴ്നാട്ടിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിയ തിയേറ്ററുകളെയും സുപ്രീംകോടതി പരാമർശിച്ചു. കേരള സ്റ്റോറി വിലക്കിയ സംഭവത്തിൽ പശ്ചിമ ബംഗാളിനും തമിഴ്നാട് സർക്കാരിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.















