കൊച്ചി : ലഹരി കടത്തുന്നതിനിടെ കൊച്ചി തീരത്ത് നിന്നും പിടിച്ചെടുത്ത കപ്പൽ ഇറാനിൽ നിന്നും വന്നത്. ഇറാനിലെ മക്രാൻ തുറമുഖത്ത് നിന്നുമാണ് 12,000 കോടി രൂപ വിലമതിക്കുന്ന ലഹരിയുമായി കപ്പൽ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയിൽ നടന്നത്. 2800 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ലഹരികടത്തുമായി ബന്ധപ്പെട്ട് പാകിസ്താൻ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഉടൻ അറസ്റ്റിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാൻ തുറമുഖത്ത് നിന്നും ലഹരിമരുന്നമായി പുറപ്പെട്ട പാകിസ്താൻ കപ്പൽ ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചത് മുതൽ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു. എൻസിബിയും ഇന്ത്യൻ നാവിക സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വൻ തോതിലുള്ള ലഹരിമരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയിത്. ഇവരുടെ പക്കൽ നിന്നും തേൾ, ബിറ്റ് കോയിൻ തുടങ്ങിയ മുദ്രകൾ കുത്തിയ പാഴ്‌സുകളാണ് കണ്ടെടുത്തത്. ഇതിൽ തേൾ എന്ന വ്യാപാര മുദ്ര ഹാജി സലീം സംഘത്തിന്റേതാണെന്ന് അധികൃതർ അറിയിച്ചു. പാകിസ്താനിൽ ഉത്പാദിപ്പിക്കുന്ന അൽ ഹുസെൻ ബസുമതി അരി ബ്രാൻഡ് ചാക്കുകളിലാണ് ലഹരി മരുന്നുകൾ ഒളിപ്പിച്ചിരുന്നത്. ലഹരിയുടെ ഉറവിടം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിന് തടയുന്ന ഓപ്പറേഷനാണ് സമുദ്രഗുപ്ത. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് കടത്തുന്ന മയക്കുമരുന്നിന് തടയുകയെന്നതാണ് ഓപ്പറേഷൻ ഗുപ്തയുടെ ലക്ഷ്യം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒറ്റത്തവണ ഇത്രയുമധികം മയക്കുമരുന്ന് പിടിച്ചെടുക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാവുമെന്ന് അധികൃതർ അറിയിച്ചു.















