കൊല്ലം: കേരളം മയക്കുമരുന്നിന്റെ ക്രൂരമായ തിന്മകൾ വലിയതോതിൽ അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ എം.പി. കേരളത്തിലേക്ക് തടസ്സമില്ലാതെ വലിയതോതിൽ ലഹരി എത്തുന്നുണ്ട്, ലഹരി ഉപയോഗം ഉയരുന്നത് രക്ഷിതാക്കളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തിയ സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അഴിമതികേസിൽ അകത്ത് പോകേണ്ടിവരുമെന്നാണ് തന്റെ പ്രവചനമെന്നും ജാവ്‌ദേക്കർ പറഞ്ഞു.
ബി.ജെ.പി. കൊല്ലം ലോക്‌സഭാമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണ്ണാടക തെരഞ്ഞെടുപ്പിൽ 40 വർഷമായി ഭരണമാറ്റം പതിവാണെന്നും, , വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്നതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ , സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എൽ. ഗണേശ്, മേഖലാ പ്രസിഡന്റ് കെ. സോമൻ , ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട കേരളത്തിൽ നടന്നത്. 2,800 കിലോഗ്രാം മയക്കുമരുന്നാണ് എൻസിബിയും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കണ്ടെത്തിയത്. ലഹരിമരുന്നുമായി നീങ്ങി കൊണ്ടിരുന്ന കപ്പലാണ് സംഘം പിടികൂടിയത്. മെറ്റാ ഫെറ്റമിൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഇന്നലെ കണ്ടെടുത്തിരുന്നു.















