ഇസ്ലാമാബാദ്: പാകിസ്താനിൽ ജനാധിപത്യം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പിടിഐ അദ്ധ്യക്ഷൻ ഇമ്രാൻ ഖാൻ. നീതിപീഠത്തിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളതെന്നും പാകിസ്താൻ മുൻ പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനെ പേടിച്ച് കഴിയുകയാണ് സർക്കാർ. കാരണം, തിരഞ്ഞെടുപ്പ് നടന്നാൽ പാർട്ടി തുടച്ചുനീക്കപ്പെടുമെന്ന് അവർ ഭയപ്പെടുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
താൻ ജയിലിൽ കഴിയുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്താൽ മാത്രമേ തിരഞ്ഞെടുപ്പ് അനുവദിക്കൂവെന്ന് അവർ തീരുമാനിച്ചിരിക്കുകയാണ്. തനിക്കെതിരെ ഇതുവരെ രണ്ട് പ്രാവശ്യമാണ് വധശ്രമങ്ങളുണ്ടായത്. താനില്ലാത്ത സമയത്ത് തന്റെ വീട്ടിൽ റെയ്ഡ് നടത്തിയതായും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.
അതേസമയം ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്താനിൽ പിടിഐ അനുകൂലികൾ അക്രമം അഴിച്ചുവിട്ട സംഭവത്തിലും തെഹ്രികെ നേതാവ് പ്രതികരിച്ചു. എല്ലാ അക്രമങ്ങളെയും അപലപിക്കുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. കഴിഞ്ഞ 27 വർഷത്തെ പോരാട്ടത്തിനിടയിൽ തന്റെ അനുയായികൾ എന്നും സമാധാനപരമായി പ്രവർത്തിച്ചിരുന്നവരാണെന്നും പാക് മുൻ പ്രധാനമന്ത്രി പ്രതികരിച്ചു.
Comments