ശബരിമല: കളാഭാഭിഷേക ധന്യതയിൽ ശബരിമല. ഇരുമുടിക്കെട്ടുമായി കലിയുഗവരദനെ ദർശിക്കാനെത്തിയവർക്ക് പുണ്യമായി കളാഭാഭിഷേകം. ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ ഉഷ പൂജയ്‌ക്ക് മുന്നോടിയായാണ് കളഭാഭിഷേകം നടത്തിയത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജിച്ച കളഭകലശം മണ്ഡപത്തിൽ നിന്ന് മേൽശാന്തി വി ജയരാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര പ്രദക്ഷിണം നടത്തിയാണ് ശ്രീകോവിലിനുള്ളിലെത്തിച്ചത്. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ കളഭാഭിഷേകം നടത്തി നീരാഞ്ജനമുഴിഞ്ഞു.
പുലർച്ചെ 4.30-ന് ദേവനെ പള്ളിയുണർത്തിയ ശേഷം അഞ്ച് മണിയ്‌ക്കാണ് നട തുറന്നത്. നിർമ്മാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം 4.30-ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം ആരംഭിച്ചു. നെയ്യഭിഷേകവും അഷ്ടാഭിഷേകവും പൂർത്തിയാക്കി. ഉദയാസ്തമയപൂജ, 25 കലശാഭിഷേകം എന്നിവ നടന്നു. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധനയ്‌ക്ക് ശേഷം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭഗവതിസേവ ആരംഭിച്ചു. വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.
മെയ് 19 വരെ ഭക്തർക്ക് അയ്യനെ കാണാനെത്താവുന്നതാണ്. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്കാണ് ദർശനം നടത്താൻ കഴിയുന്നത്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട 19-ന് രാത്രി 10 മണിയ്‌ക്ക് ഹരിവരാസനം പാടി അടയ്‌ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29-ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം.















