ന്യൂഡൽഹി: ജി സെവൻ, ക്വാഡ് തുടങ്ങിയ ഉച്ചകോടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച യാത്ര തിരിക്കും. ആറ് ദിവസം നീണ്ടുനിൽക്കുന്ന വിദേശ പര്യടനത്തിൽ ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.
ആദ്യം ജപ്പാനിൽ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് ജി സെവൻ ഉച്ചകോടിയിൽ പങ്കെടുക്കും. ഭക്ഷണം, വളം, ഊർജ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഉച്ചകോടിയിലെ ചർച്ചയിൽ അദ്ദേഹം സംസാരിക്കും. ജി 7 ഉച്ചകോടിയ്‌ക്ക് ശേഷം അദ്ദേഹം പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബിയ സന്ദർശിക്കും. ശേഷം പാപുവയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെക്കൊപ്പം ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ-ഓപ്പറേഷന്റെ (എഫ്പിഐസി) മൂന്നാമത് ഉച്ചകോടിക്ക് അദ്ദേഹം പങ്കെടുക്കും. പാപുവ ന്യൂ ഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി.
മെയ് 23 മുതൽ 24 വരെ ആസ്ട്രേലിയയിലെ സിഡ്നിയിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീയോസ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ ഫ്യൂമി എന്നിവർക്കൊപ്പം അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കും. നാല് രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ ഉച്ചകോടിയുടെ ഭാഗമായി നടക്കും.
Comments