റഷ്യയിൽ നിന്നുള്ള റിഫൈൻഡ് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയനെതിരെ (ഇയു) ചുട്ടമറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്ത്. ഇന്ത്യയെ വിമർശിക്കുന്നതിന് മുൻപ് ഇയു കൗൺസിലിന്റെ ചട്ടങ്ങളാണ് ആദ്യം നോക്കേണ്ടതെന്ന് ജയശങ്കർ പ്രതികരിച്ചു. ഇയു വിദേശ നയ മേധാവി ജോസപ് ബോറൽ ആണ് ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെതിരെയാണ് ശക്തമായ മറുപടി നൽകിയത്. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതിയെ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തു.
‘റഷ്യയിൽനിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി മറ്റു പല ഉൽപ്പന്നങ്ങളുമാക്കി മാറ്റും. പിന്നെയത് റഷ്യൻ ആയിട്ടല്ല കണക്കാക്കുന്നത്. കൗൺസിലിന്റെ ചട്ടം 833/2014 നോക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്.’- എന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലദേശ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി അവസാനം ബെൽജിയത്തിൽ എത്തിയപ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
അതേസമയം ബോറലും ജയശങ്കറും ബ്രസൽസിൽ ട്രേഡ് ടെക്‌നോളജി ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നലെ നടന്ന പ്രസ് കോൺഫറൻസിൽ ബോറൽ പങ്കെടുത്തില്ല. തിങ്കളാഴ്ചയാണ് ജയശങ്കർ ബ്രസൽസിൽ എത്തിയത്. ജയശങ്കറിനൊപ്പം കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ, സാങ്കേതിക വിദ്യാ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇന്ത്യ ഡീസൽ ആയി വിൽക്കുന്നുവെന്നതാണ് ബോറൽ ആരോപിച്ചത്. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തി റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുമ്പോൾ അതിനൊപ്പം ഇന്ത്യ നിൽക്കാത്തതിനാലാണ് ബോറൽ ആരോപണമുയർത്തിയത്.
Comments