തിരുവനന്തപുരം: വിദേശ വനിതയ്ക്കും മകൾക്കും സുരക്ഷ ഉറപ്പു വരുത്തണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിന് പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വർക്കല സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.സനോജിനെയാണ് എഡിജിപി എംആർ അജിത് കുമാർ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വർക്കലയിൽ താമസിക്കുന്ന റഷ്യൻ വനിതയ്ക്കും പ്രായപൂർത്തിയാകാത്ത മകൾക്കുമെതിരെ മുൻ ഭർത്താവും മലയാളിയുമായ അഖിലേഷിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യം നിലനിൽക്കവെയാണ് ഇവർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകിയത്. എന്നാൽ സനോജ് നടപടി സ്വകരിച്ചില്ല. ഇതേ തുടർന്നാണ് സസ്പെൻഷൻ നടപടി.
ഏപ്രിൽ 12-നാണ് ഇവർ താമസിയ്ക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി അഖിലേഷ് വധഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ കാറിന് കേടുപാടുകൾ വരുത്തുകയും സിസിടിവി ക്യാമറകൾ എടുത്തുകൊണ്ട് പോകുകയും ചെയ്തു. തൊട്ടടുത്ത ദിവസം വിദേശ വനിത വർക്കല സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ കേസ് റജിസ്റ്റർ ചെയ്യാതെ നഷ്ടപരിഹാരം നൽകി പ്രശ്നം ഒതുക്കി തീർക്കാനാണ് സനോജ് ശ്രമിച്ചതെന്ന് എഡിജിപിയുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ഡിജിപിയുടെ നിർദ്ദേശം ഉണ്ടായിട്ട് കൂടി കേസിൽ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ല. ജനത്തിന് നിയമ പരിരക്ഷ നൽകുന്നതിൽ വീഴ്ച, മേലുദ്യോഗസ്ഥരുടെ നിർദ്ദേശം മനപ്പൂർവ്വം അവഗണിക്കൽ, അധികാര ദുർവിനിയോഗം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സനോജിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണം നടത്തുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
Comments