ബംഗളൂരു: നാടകീയ രംഗങ്ങൾക്ക് ശേഷം കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. പല തവണ ഹൈക്കമാന്റുമായി ചർച്ച നടത്തിയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ തീരുമാനപ്രകാരം ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട് ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
മറ്റു തർക്കങ്ങൾ ഉണ്ടായില്ലെങ്കിൽ ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇരുനേതാക്കളും തമ്മിലുള്ള തർക്കം നീണ്ടതിനാൽ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു കോൺഗ്രസ്. ഇന്ന് സത്യപ്രതിജ്ഞ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, താൻ മന്ത്രി സഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി കെ ശിവകുമാറിന്‍റെ കടുത്ത നിലപാടാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ കര്‍ണാടകയുടെ ചുമതലയുള്ള നേതാവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാല സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തിവെക്കുകയായിരുന്നു. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോവുകയും തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ കിട്ടിയ സിദ്ധരാമയ്‌ക്ക് ആദ്യ ടേം നല്‍കാനായിരുന്നു തുടക്കം മുതൽ ഹൈക്കമാന്‍ഡ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലുള്ള ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാലുള്ള പ്രത്യാഘാതമാണ് പാര്‍ട്ടിയെ അത്തരമൊരു തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പാർട്ടി അഭിപ്രായങ്ങളേക്കാൾ വ്യക്തി താത്പര്യം മുന്നിൽവെച്ച് പ്രവർത്തിക്കുന്ന ആളാണെന്ന് ഡികെ ശിവകുമാർ നേതൃത്വത്തോട് പറഞ്ഞിരുന്നു. 2013 ൽ അഞ്ച് വർഷം മുഖ്യമന്ത്രിയാകാൻ പാർട്ടി സിദ്ധരാമയ്യയ്‌ക്ക് അവസരം നൽകി. എന്നാൽ 2018 ൽ ഭരണം നിലനിർത്താൻ സാധിച്ചില്ല. 2019 ൽ പാർട്ടി വിട്ട് പുറത്തുപോയവരെല്ലാം സിദ്ധരാമയ്യയുടെ അനുയായികളാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യമില്ലെന്നും മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രി സഭയിലേക്കില്ലെന്നും ശിവകുമാർ നേതൃത്വത്തെ അറിയിച്ചു. നിലവിൽ ഇരു നേതാക്കളും നിലവിൽ ഡൽഹിയിൽ തുടരുകയാണ്.
Comments