ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്ന് ജോൺ ബ്രിട്ടാസ്. കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പിച്ച് കാണിക്കുന്നത്. ഇസ്ലാം വിരുദ്ധത പരത്താനാണ് കേരള സ്റ്റോറി എന്ന സിനിമ ഇറക്കിയിരിക്കുന്നത്. കേരളീയർ അതിനെതിരെ പൊരുതി. ലൗ ജിഹാദ് എന്ന വാദത്തിന് ഒരർത്ഥവുമില്ലെന്നും ഇല്ലാത്ത ഒന്നിനെപ്പറ്റി പറഞ്ഞു പ്രചരിപ്പിക്കുകയാണ് ബിജെപിയെന്നും ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ് വാദിക്കുന്നു.
കോൺഗ്രസ് ഉറച്ചു നിന്നാൽ കേരളത്തിൽ ബിജെപിക്ക് കാലുകുത്താൻ പറ്റില്ല. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കോൺഗ്രസ് അലിഞ്ഞില്ലാതാവുകയും ഒലിച്ച് പോവുകയും ചെയ്താൽ ബിജെപി കേരളത്തിൽ ശക്തമാകും. കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ കേരളം പൊരുതുകയല്ലേ. അത് നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. ബിജെപി നടപ്പാക്കുന്ന അജൻഡ പുതിയ കാര്യമൊന്നുമല്ല. സംസ്കാരം തന്നെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണവർ. എന്തുകൊണ്ടാണ് ചരിത്ര പുസ്കതങ്ങൾ ബിജെപി തിരുത്തുന്നത്. എന്തുകൊണ്ടാണ് മുസ്ലീം വിരുദ്ധ സിനിമകൾ വരുന്നത്. മുസ്ലീം രാജാക്കന്മാരെല്ലാം പൈശാചികരും ഹിന്ദു രാജാക്കന്മാർ പുണ്യകർമ്മങ്ങൾ ചെയ്യുന്നവരുമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്. പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റുന്നു. ഇതെല്ലാം അജൻഡയാണ്.
യുക്തിപരമായും വസ്തുതപരമായും നോക്കിയാൽ ലൗ ജിഹാദ് എന്ന വാദത്തിന് ഒരർത്ഥവുമില്ല. ഒന്നുമില്ലെങ്കിലും ഇങ്ങനെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേരള സ്റ്റോറിയെ സംബന്ധിച്ച്, ചിത്രം പുറത്തിറങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അമിത് ഷായ്‌ക്ക് ഞാൻ കത്ത് എഴുതിയിരുന്നു. ഇത് കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ട് പുറത്തിറങ്ങുന്നതാണ് എന്ന് പറഞ്ഞിരുന്നു. ഉത്തരേന്ത്യയിലെ വർഗീയ കലാപങ്ങൾക്ക് ശേഷം അഭയാർത്ഥി ക്യാമ്പിൽ ചെന്നപ്പോൾ ഞങ്ങളെ കേരളത്തിൽ കൊണ്ടപോകുമോ എന്ന് എന്നോട് ചില മുസ്ലീം അമ്മമാർ ചോദിച്ചു. അവർ കേരളത്തിൽ ജീവിച്ചോളാം എന്ന് പറഞ്ഞു.
കള്ളക്കടത്തുകാരല്ലാം മുസ്ലീങ്ങളാണ് എന്ന് പറഞ്ഞവരോട് ഞാൻ പറഞ്ഞു, ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടക്കുന്നത് ഉത്തരേന്ത്യയിലാണ് എന്ന്. കേരളത്തിൽ ഈ പാവപ്പെട്ട കുറച്ച് പേർ ഗൾഫിൽ നിന്നും സ്വർണം ഒളിപ്പിച്ച് കടത്തുന്നു എന്നേയൊള്ളു. ഉത്തരേന്ത്യയിൽ കണ്ടെയ്നറിലാണ് സ്വർണം കടത്തുന്നത്. അതൊന്നും അവർക്ക് പ്രശ്നമല്ല. അതിന് കാരണം മാദ്ധ്യമങ്ങൾ തന്നെയാണ്. അവരാണ് ഇത്തരം വാർത്തകൾ പെരുപ്പിച്ച് കാണിക്കുന്നത്- എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
Comments